603 റണ്‍സ്! വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം, റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് ഇന്ത്യ

0

ചെന്നൈ: വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി ഇന്ത്യ. വനിതാ ടെസ്റ്റില്‍ ഏറ്റവും വലിയ ടീം ടോട്ടല്‍ ഉയര്‍ത്തുന്ന ടീം എന്ന റെക്കോര്‍ഡ് ഇനി ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ ഏക ടെസ്റ്റിലാണ് അനുപമ നേട്ടം. വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ 600നു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ടീമായും ഇന്ത്യ മാറി.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഇതോടെയാണ് റെക്കോര്‍ഡ് നേട്ടം. ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കക്കെതിരെ തന്നെ നേടിയ 9 വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സെന്ന ടീം ടോട്ടല്‍ നേട്ടമാണ് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

ഷെഫാലി വര്‍മയുടെ ഇരട്ട സെഞ്ച്വറി (205)യും സ്മൃതി മന്ധാനയുടെ സെഞ്ച്വറിയും (149), ജെമിമ റോഡ്രിഗസ് (55), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (69), റിച്ച ഘോഷ് (89) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യ 525 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തിരുന്നു. ഇതും റെക്കോര്‍ഡാണ്. വനിതാ ക്രിക്കറ്റ് പോരാട്ടത്തിന്റെ ഒന്നാം ദിനത്തില്‍ തന്നെ ഇത്രയും റണ്‍സ് ഒരു ടീം നേടുന്നത് ചരിത്രത്തില്‍ ആദ്യം.ഷെഫാലിയും സ്മൃതിയും ചേര്‍ന്നു ഓപ്പണിങില്‍ 292 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതും റെക്കോര്‍ഡാണ് വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ഓപ്പണിങ് സഖ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് ഇനി ഇരുവര്‍ക്കുമാണ്.

194 പന്തിലാണ് ഷെഫാലി 205 റണ്‍സെടുത്തത്. വനിതാ ടെസ്റ്റില്‍ ഒരു താരം നേടുന്ന ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് ഈ പ്രകടനത്തിലൂടെ ഷെഫാലി സ്വന്തമാക്കിയിരുന്നു. മിതാലി രാജിനെയാണ് ഷെഫാലി നേട്ടത്തില്‍ മറികടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here