പെരുമ്പാവൂർ: റോഡ് നിർമാണത്തിന് വേണ്ടി മണ്ണെടുപ്പ്, പുലിവാല് പിടിച്ച് രായമംഗലം ഗ്രമ പഞ്ചായത്ത്. പതിനാറാം വാർഡിലാണ് സംഭവം. ഓൾഡ് മൂവാറ്റുപുഴ റോഡിൽ മലമുറിയിലാണ് മണ്ണ് എടുപ്പ് നടക്കുന്നത്. പഞ്ചായത്തിന്റെ നേരിട്ടുള്ള അനുമതി ഇല്ലാതെയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് മണ്ണ് എടുക്കാനുള്ള ഉത്തരവ് ഇറക്കിയത്. ഹൈവേ നിർമാണത്തിന് മണ്ണെടുക്കാൻ പഞ്ചായത്തിന്റെ അനുമതി വേണ്ടെന്ന നിയമപ്രകാരമാണ് സ്വകാര്യ വ്യക്തികളുടെ മണ്ണ് എടുപ്പ്. 31552 മെട്രിക് ടൺ മണ്ണ് ഈ പറയുന്ന സ്ഥലത്തുനിന്നും നീക്കം ചെയ്യാം എന്നാണ് ഉത്തരവിൽ പറയുന്നത്.
ഇതിനെതിരെ പ്രക്ഷോഭവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നടപടിയാണെന്നാണ് വിലയിരുത്തൽ. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന വെങ്ങോല പഞ്ചായത്തിലും സമാനമായ സംഭവം നടക്കുന്നുണ്ട്. പത്തൊമ്പതാം വാർഡിൽ മങ്കുഴിയിലാണ് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ മണ്ണെടുപ്പ് നടക്കുന്നത്. അവിടെ മിണ്ടാതിരുന്നവർ രായമംഗലത്ത് പ്രക്ഷോഭവുമായി ഇറങ്ങിയതാണ് വിമർശനത്തിന് ആധാരം. നേരത്തേ കുതിരാൻ തുരങ്ക നിർമാണ സമയത്തും സമാനമായ പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞിരുന്നു. എന്നാൽ റോഡ് നിർമാണത്തിന്റെ കാര്യമായതിനാൽ കോടതിപോലും കേസ് തള്ളിയിരുന്നു.
കുറച്ചു ദിവസങ്ങളായി ഇതു സംബന്ധിച്ച തർക്കങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിറയുകയാണ്. പാർട്ടി നേതാക്കളേയും പഞ്ചായത്ത് അധികൃതരേയും പച്ചക്ക് തെറി വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായി. കേട്ടാലറക്കുന്ന തെറിവിളിയുമായി എത്തിയത് മുൻ കമ്യൂണിസ്റ്റുകാരനാണ്. ഇദ്ദേഹം വ്യക്തി വൈരാഗ്യം തീർക്കാൻ ഈ സംഭവത്തേ ഉപയോഗിക്കുന്നതായാണ് വിവരം. ചങ്ങൻചിറ വികസനവുമായി ബന്ധപ്പെട്ട് ഇയാൾ കയ്യേറി വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ പഞ്ചായത്ത് അധികൃതർ ശ്രമിച്ചിരുന്നു. ഇതേതുടർന്ന് കയ്യാംകളി വരെ നടന്നിരുന്നു. ചങ്ങൻചിറ മത്സ്യപ്രജനന യൂണിറ്റ് നിർമാണം വീണ്ടും തുടങ്ങിയതോടെയാണ് ഇയാൾ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
രായമംഗലം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരുടെ ഫോൺ സംഭാഷണങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിലെല്ലാം വളരെ വ്യക്തമായി നിസഹായാവസ്ഥയുടെ കാര്യങ്ങൾ പറയുന്നുണ്ട്. ഇത് സർക്കാർ നേരിട്ട് നൽകിയ ഉത്തരവാണെന്നും പഞ്ചായത്തിന് ഇതിൽ ബന്ധമില്ലെന്നും മറുപടി നൽകിയിട്ടുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത് കുഴൽകിണർ നിർമാണ വിദഗ്ദനാണ് എന്നതും വിരോധാഭാസമാണ്. മലമുറിയിൽ തന്നെയാണ് ഇദ്ദേഹത്തിന്റെ ഓഫീസും പ്രവർത്തിച്ചിരുന്നത്.