ന്യൂഡൽഹി: എയർ ഇന്ത്യ അഴിമതി കേസിൽ എൻസിപി (അജിത് പവാർ) വിഭാഗം നേതാവ് പ്രഫുൽ പട്ടേലിനു ക്ലീൻ ചിറ്റ്. യുപിഎ സർക്കാരിൽ വ്യോമയാന മന്ത്രി ആയിരുന്ന പ്രഫുൽ പട്ടേലിന്റെ പേരിലുള്ള കേസ് സിബിഐ അവസാനിപ്പിച്ചു. കൂടുതൽ വിമാനങ്ങൾ വാങ്ങേണ്ടതില്ലെന്ന റിപ്പോർട്ട് തള്ളി മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ വിമനങ്ങൾ പാട്ടത്തിനെടുത്തുവെന്നായിരുന്നു ആരോപണം.
എയർ ഇന്ത്യയിലേയും വ്യോമയാന മന്ത്രാലയത്തിലേയും ഉദ്യാഗസ്ഥർക്കും സ്വകാര്യ വ്യക്തികൾക്കുമൊപ്പം വലിയ അളവിൽ വിമാനം വാങ്ങിക്കുന്നതിൽ പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. എയർ ഇന്ത്യക്കായി വിമാനങ്ങൾ എറ്റെടുക്കാനുള്ള നടപടികൾ മുന്നോട്ടു പോകുന്നതിനിടെയാണ് വിമാനങ്ങൾ പാട്ടത്തിനെടുത്തത്.2017ലാണ് സുപ്രീം കോടതി ഉത്തരവനുസരിച്ചു എയർ ഇന്ത്യക്ക് വിമാനം പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. വ്യോമയാന മന്ത്രാലയത്തിലേയും എയർ ഇന്ത്യയുടേയും നിരവധി ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുണ്ടായിരുന്നു. ഏഴ് വർഷമായി അന്വേഷിക്കുന്ന കേസാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രഫുൽ പട്ടേലിനു ക്ലീൻ ചിറ്റ് നൽകി സിബിഐ അവസാനിപ്പിക്കുന്നത്.