തിരുവനന്തപുരം: നേമത്ത് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സുഖപ്രസവത്തിനായി അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ പൊലീസ് കസ്റ്റഡിയിൽ. ബീമാപള്ളിയിൽ ക്ലിനിക് നടത്തുകയാണ് വെഞ്ഞാറമൂട് സ്വദേശി ഷിഹാബുദ്ദീൻ. ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ പ്രസവത്തിനു ശ്രമിച്ച പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36)യും കുഞ്ഞും അമിത രക്തസ്രാവത്തെ തുടർന്നാണ് മരിച്ചത്.
എറണാകുളത്ത് നിന്നാണ് ഇയാളെ നേമം പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അക്യൂപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബർ മാസത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വെഞ്ഞാറമൂട്ടിലായിരുന്നു ഷിഹാബുദ്ദീന്റെ ചികിത്സാ കേന്ദ്രം. എന്നാൽ റിപ്പോർട്ടിൻമേൽ പൊലീസും ആരോഗ്യവകുപ്പും തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.