രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റിൽ ക്ഷീര കർഷകർക്ക് പ്രോത്സാഹനവുമായി കേന്ദ്ര സർക്കാർ. ക്ഷീരോത്പാദനം വർധിപ്പിക്കാൻ കർഷകർക്കായി വൻ പദ്ധതികളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
പി എം മത്സ്യസബദ യോജന തീരമേഖലയിൽ വലിയ മാറ്റംകൊണ്ടുവന്നു. അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാർക്കുകൽ യാഥാർഥ്യമാക്കുമെന്നും മത്സ്യ കയറ്റുമതിയിൽ വലിയ നേട്ടം ഉണ്ടായെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യകയറ്റുമതി ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പറഞ്ഞ നിർമല സീതാരാമൻ വിപണി ബന്ധിത വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം സർക്കാരിൻ്റെ പത്ത് വർഷത്തെ നേട്ടങ്ങൾ പരാമർശിച്ചു കൊണ്ടായിരുന്നു തുടക്കം. ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നു. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിൻ്റെ വികസന പദ്ധതികൾ തുടരും. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കിയെന്നും രാജ്യത്ത് തൊഴിൽ സാധ്യതകൾ വർധിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.