വിഷ്ണു ദേവ് സായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

0

 

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. വിഷ്ണുദേവ് സായി സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. മുന്‍കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്നു വിഷ്ണു ദേവ് സായി. ജഷ്പൂര്‍ ജില്ലയിലെ കുങ്കുരി നിയമസഭയില്‍ നിന്നുളള എംഎല്‍എയാണ് അദ്ദേഹം.

 

റായ്പുരില്‍ കേന്ദ്ര നിരീക്ഷകരുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് വിഷ്ണുദേവ് സായിയെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ആദ്യപരിഗണന പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന ഗോത്രനേതാവ് കൂടിയായ വിഷ്ണുദേവ് സായിയുടെ പേര് അവസാന നിമിഷങ്ങളിലാണ് ഉയര്‍ന്ന് വന്നത്. 54 എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും വിഷ്ണുദേവ് സായിയെ പിന്തുണച്ചുവെന്നാണ് സൂചന. ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയും റായ്ഗഡില്‍ നിന്ന് നാലു തവണ എംപിയുമായിരുന്നു. 2000ല്‍ സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിന് മുമ്പ് 1990-98 കാലയളവില്‍ തുടര്‍ച്ചയായി രണ്ട് തവണ മധ്യപ്രദേശ് നിയമസഭയില്‍ അംഗമായിരുന്നു.

 

2020 മുതല്‍ 2022 വരെ ഛത്തീസ്ഗഢില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനുമായിരുന്നു. സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ കൂടി മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രി പദം ആഗ്രഹിച്ചിരുന്ന രമണ്‍ സിംഗ്, അരുണ്‍ സാവോ അടക്കം നേതാക്കളെ അവഗണിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകുമോയെന്ന ആശങ്ക ബിജെപിക്കുണ്ട്. അതേസമയം തര്‍ക്കം ഏറ്റവും കൂടുതല്‍ രൂക്ഷമായ മധ്യപ്രദേശിലും രാജസ്ഥാനിലും നാളെയാണ് നിയമസഭാ കക്ഷി യോഗം.

LEAVE A REPLY

Please enter your comment!
Please enter your name here