ജിഎസ്‌ടി വെട്ടിപ്പ് നടത്തിയ വ്യവസായി അറസ്റ്റിൽ

0

 

മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ഡയറക്ടറെ കേരള ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. 126 കോടിയുടെ ചരക്കുസേവന നികുതി വെട്ടിക്കുകയും ഓൺലൈൻ വ്യാപാരത്തിൽനിന്നുള്ള 703 കോടിയുടെ വിറ്റുവരവ്‌ മറച്ചുവയ്ക്കുകയും ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്. കേസിൽ ജിഎസ്ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് അറസ്റ്റ് ചെയ്തത് തൃശൂർ ആസ്ഥാനമായുള്ള ആറാട്ടുപുഴ നെരുവിശേരിയിലുള്ള ഹൈറിച്ച് ഓൺലൈൻ ഷോപ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപൻ ദാസനെയാണ്. എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതി റിമാൻഡ് ചെയ്തു.

ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിന്റെ ഓഫീസ്‌ നവംബർ 24ന് ജിഎസ്ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് റെയ്ഡ് ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതി ആദ്യഘട്ടത്തിൽ 1.50 കോടിയും രണ്ടാമത് 50 കോടിയും പിഴയടച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലും പ്രതിയുടെ ഓൺലൈൻ ഷോപ്പിന് വിൽപ്പനയുണ്ടെന്നാണ് പ്രാഥമിക വിവരം.

എന്നാൽ, അടിസ്ഥാനരഹിതമായ പ്രചാരണമാണ് നികുതിവെട്ടിപ്പ്‌ നടത്തിയെന്ന പേരിൽ നടക്കുന്നതെന്നും കമ്പനി നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഹൈറിച്ച്‌ ഓൺലൈൻ ഷോപ് അധികൃതർ അറിയിച്ചു. തെറ്റിദ്ധാരണകളും ജിഎസ്‌ടി ഫയലിങ്ങിലെ ചില വീഴ്ചകളുമാണ് വലിയ കണക്കുകളായി പുറത്തുവന്നതെന്നും അധികൃതർ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here