കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ച സംഭവത്തിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ സംസ്ഥാന വ്യാപകം. മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 564 പോലീസ് സ്റ്റേഷനുകളിലേക്കാണ് മാർച്ച് നടത്തുന്നത്. 12 മണിക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് ആരംഭിച്ചത്. വിവിധ സ്റ്റേഷനുകൾക്ക് മുന്നിൽ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
എറണാകുളത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. കയർ ഉപയോഗിച്ച് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ കൊച്ചിയിൽ പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂർ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ ജലപീരങ്കിയിൽ ഒരാൾക്ക് പരുക്കേറ്റു.
മലപ്പുറം വണ്ടൂരിൽ പൊലീസും പ്രവർത്തകരും ഉന്തും തള്ളുമുണ്ടായി. ഒടുവിൽ പൊലീസ് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്.
കണ്ണൂർ വളപട്ടണം സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസുംതമ്മിൽ ഉന്തും തളളുമുണ്ടായി. ബാരിക്കേഡുവെച്ച് മാർച്ച് പോലീസ് തടഞ്ഞെങ്കിലും ലാത്തിപിടിച്ചുവാങ്ങാൻ പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തി. വനിതകളടക്കം നിരവധി പ്രവർത്തകരാണ് പ്രതിഷേധത്തിലുള്ളത്.