പ്രതിഷേധ മാർച്ചിനിടെ പൊലീസ് കെഎസ്‌യു പ്രവർത്തകയുടെ മൂക്കടിച്ച് പൊട്ടിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. നവംബർ 4ന് കെഎസ്‌യു തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിനിടയിലാണ് നെസിയ മുണ്ടപ്പള്ളിയിലിന്റെ മുഖത്ത് പൊലീസ് ലാത്തികൊണ്ട് മർദ്ദിച്ചത്. സംഭവത്തിൽ ഉടൻതന്നെ നടപടി സ്വീകരിക്കാൻ ഡിജിപിയ്ക്കാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.
അതേ സമയം പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതിക്കാരി ഉന്നയിക്കുന്ന ആരോപണം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ നടത്തിയ പ്രതിഷേധത്തിലാണ് നെസിയയ്ക്ക് മർദ്ദനമേറ്റത്. മർദ്ദിച്ചത് നെയ്യാറ്റിൻകര സ്വദേശിയായ ജോസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞിരുന്നു.