സ്കൂൾ കുട്ടികളെ നവകേരള സദസിൽ എത്തിക്കണമെന്ന നിർദേശത്തിൽ വിശദീകരണവുമായി മലപ്പുറം തിരൂരങ്ങാടി ഡിഇഒ. കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടില്ല. പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ഡിഇഒ പറയുന്നു.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ കീഴിൽ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്കൂൾ ബസ് ഉപയോഗിക്കാം എന്നായിരുന്നു നിർദേശമെന്നും ഡിഇഒ വിക്രമൻ വിശദീകരിച്ചു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്.
ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശിച്ചിരുന്നു. സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ടായിരുന്നു. ഇതിന്റെ വാർത്ത പുറത്തുവരികയും ചർച്ചയാവുകയും ചെയ്തതോടെയാണ് ഡിഇഒ വിശദീകരണവുമായി എത്തിയത്.