ലിസി ആശുപത്രിയിൽ നടന്ന 16 കാരന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. സെൽവന്റെ ഹൃദയം ഹരിനാരായണന്റെ ശരീരത്തിൽ മിടിച്ചു തുടങ്ങി. തിരുവനന്തപുരത്ത് മസ്തിഷ്‌ക്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശിയായ സെൽവന്റെ ഹൃദയമാണ് ഹരിനാരായണന് തുന്നി ചേർത്തത്. ശസ്ത്രക്രിയ വിജയകരമായെന്നും ഹരിനാരായണനിൽ ഹൃദയം മിടിച്ചുതുടങ്ങിയെന്നുമുള്ള സന്തോഷകരമായ വാർത്തയാണ് ലിസി ആശുപത്രിയിൽ നിന്ന് പുറത്തുവരുന്നത്.
സർക്കാർ ഹെലികോപ്ടറിലായിരുന്നു ഹൃദയം തിരുവനന്തപുരത്തുനിന്നും കൊച്ചിയിൽ എത്തിച്ചത്. കൊച്ചിയിലെ ഹെലിപാടിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങൾ എത്തിച്ചത്. ഗതാഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയായിരുന്നു അവയവങ്ങൾ ആശുപത്രിയിൽ എത്തിച്ചത്.
കന്യാകുമാരി വിളവിൻകോട് സ്വദേശിയാണ് സെൽവിൻ. ഭാര്യ ഗീതയും സ്റ്റാഫ് നഴ്‌സാണ്. തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. കടുത്ത തലവേദന വന്നതിനെ തുടർന്ന് അവിടത്തെ ആശുപത്രിയിലും നവംബർ 21ന് കിംസിലും സെൽവിൻ ശേഖർ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകൾ തുടരവേ നവംബർ 24ന് മസ്തിഷ്‌ക മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്.