രണ്ട് ഗവൺമെന്റ് പ്ലീഡർമാർക്കെതിരെ പരാതി നൽകി കേരളത്തിലെ ആദ്യ ട്രാൻസ്‌വിമൻ അഭിഭാഷക പത്മ ലക്ഷ്മി. പ്ലീഡർമാരിൽ നിന്ന് നേരിടുന്ന ലിംഗവിവേചനത്തിനും അധിക്ഷേപങ്ങൾക്കുമെതിരെയാണ് പത്മ ലക്ഷ്മി പരാതി നൽകിയത്. കേരള ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാർക്കും നിയമമന്ത്രി പി രാജീവിനുമാണ് പത്മ ലക്ഷ്മി ഇത് സംബന്ധിച്ച് പരാതി നൽകിയത്.
സ്റ്റേറ്റിനെ റെപ്രെസെന്റ് ചെയ്യുന്ന വ്യക്തികളിൽ നിന്നാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും സുപ്രധാന പദവിയിലിരിക്കുന്ന വ്യക്തികളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അധിക്ഷേപങ്ങളാണ് സംഭവിച്ചതെന്നും പത്മലക്ഷ്മി പറഞ്ഞു. ഒരു കേസിനെ കുറിച്ചുള്ള സംശയം തീർക്കാൻ സമീപിച്ചപ്പോഴാണ് തനിക്ക് ഗവൺമെന്റ് പ്ലീഡറിൽ നിന്ന് അധിക്ഷേപം നേരിട്ടതെന്ന് പത്മലക്ഷ്മി അറിയിച്ചു. ജൂലൈ 27ന് ആണ് സംഭവം നടന്നത്.
സംശയം ചോദിക്കാൻ സമീപിച്ചപ്പോൾ ഒൻപതെന്ന് വിളിച്ച് ആക്ഷേപിച്ചതായാണ് പരാതി. മോശമായി സംസാരിക്കുന്നുവെന്ന് അറിയിച്ചപ്പോൾ നിങ്ങളോട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് ഒഴിവാക്കിയെന്നും പത്മലക്ഷ്മി പറഞ്ഞു. തനിക്ക് നിരന്തരമായി ജോലി സ്ഥലങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. താൻ അഡ്വക്കേറ്റ് പദവിയിലെത്താൻ കാരണം എൽഡിഎഫിന്റെ തെമ്മാടിത്തരമാണെന്ന് ഒരു സീനിയർ അഭിഭാഷകൻ പറഞ്ഞതായും പത്മലക്ഷ്മി ആരോപിക്കുന്നു.