കോട്ടയം: പാലാ പൊലീസ് മർദിച്ചെന്ന് യുവാവിന്റെ പരാതി. ഗുരുതര പരുക്കുകളോടെ പെരുമ്പാവൂർ സ്വദേശി പാർഥിവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലാ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ തന്നെ മർദ്ദിച്ചുവെന്നും മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റുവെന്നുമാണ് പരാതി.
സുഹൃത്തിനെ വിളിക്കാൻ കാറുമായി പോകുന്നതിനിടെ ലഹരിവസ്തുക്കൾ ഉണ്ടെന്നാരോപിച്ച് തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.
ഇതിനിടെ ആരോപണം പാല പൊലീസ് നിഷേധിച്ചു. ട്രാഫിക് യൂണിറ്റ് യുവാവിനെ പിടികൂടിയത് 29നാണ്. ആശുപത്രിയിൽ എത്തിയത് തെന്നി വീണെന്ന കാരണം പറഞ്ഞ്. എറണാകുളത്തെ ആശുപത്രിയിലെത്തി പൊലീസ് മർദ്ദിച്ചെന്ന് ആരോപിക്കുന്നത് രണ്ട് ദിവസത്തിന് ശേഷമാണെന്നും പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്ന് പാലാ എസ് എച്ച് ഓ കെ പി ടോംസൺ പറഞ്ഞു.
മർദ്ദന വിവരം പുറത്തു പറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയതായും കുനിച്ചുനിർത്തി മുതുകിൽ മർദ്ദിക്കുകയായിരുന്നു മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് അനങ്ങാൻ കഴിയുന്നില്ലെന്നും ശുചിമുറിയിലേക്ക് വരെ എടുത്ത് പിടിച്ചാണ് കൊണ്ടുപോകുന്നതെന്നും അമ്മ നിഷ പ്രതികരിച്ചു .
അതേസമയം പൊലീസുകാരുടെ മർദ്ദനത്തിൽ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റെന്ന പരാതി അന്വേഷിക്കാൻ പാലാ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കും. ഇന്ന് തന്നെ റിപ്പോർട്ട് കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.