‘കൃത്രിമം നടത്തിയ ബാങ്കുകൾക്ക് സഹായമില്ല’; കരുവന്നൂരിൽ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റ്

0

കരുവന്നൂരിലെ നിക്ഷേപകർക്ക് പണം നൽകേണ്ട ബാധ്യത കേരള ബാങ്കിന് ഇല്ലെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ. കേരള ബാങ്കിന്റെ സഹായം വേണമെന്ന ഒരു അഭ്യർത്ഥനയോ, കത്തോ നിർദേശമോ വന്നിട്ടില്ലെന്നും ആരും ഇതുവരെ അങ്ങനെ ഒരു നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല, എന്നാൽ സഹകരണ വകുപ്പ് പറഞ്ഞാൽ ആലോചിക്കാം. പക്ഷെ ഈ സമയം വരെ പറഞ്ഞിട്ടില്ല. സഹകരണ മന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ പലതും കേട്ടതല്ലാതെ ഔദ്യോഗികമായി കേരള ബാങ്കിനെ അറിയിച്ചിട്ടില്ലെന്ന് ഗോപി കോട്ടമുറിക്കൽ വ്യക്തമാക്കി.

50 കോടി കൊടുക്കും, എകെജി സെന്ററിലേക് വിളിപ്പിച്ചത് കാശ് കൊടുപ്പിക്കാനാണ് എന്ന മാധ്യമവാർത്തകൾ വിചിത്രമാണ്. ആർബിഐയും നബാറിന്റെയും നിബന്ധനകൾക്ക് വിധേയമായി മാത്രമേ കേരള ബാങ്ക് പ്രവർത്തിക്കു. കേരള ബാങ്കിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിൽ ഇന്നുവരെ പാർട്ടി ഇടപെട്ടിട്ടില്ല. സഹകരണ വകുപ്പിന് അങ്ങനെ എന്തെങ്കിലും വേണമെങ്കിൽ വകുപ്പിന് പറയാമല്ലോയെന്നും സഹായനിധി രൂപീകരിക്കുന്നതിനും കേരള സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ക്രമക്കേട് നടത്തി ഞങ്ങളെ സഹായിക്കണമെന്ന് പറഞ്ഞ് ആരും അഭയം തേടുമെന്ന് കരുതുന്നില്ല. അല്ലാത്ത എല്ലാ സംഘങ്ങളെ സഹായിച്ചിട്ടുണ്ട്, ഇടപെട്ടിട്ടുണ്ട്. കൃത്രിമം നടത്തി വെട്ടിലായ സംഘങ്ങളെ, നിങ്ങൾ ഇങ്ങു വാ ഞങ്ങൾ കരകയറ്റാം എന്ന് പറയില്ല. അതിൽ എന്ത് തെറ്റ് ഞങ്ങളെ പറഞ്ഞാലും ഇല്ല.
അവിടെ എന്താണ് ചെയ്യേണ്ടതെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here