തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിന് മികച്ച പ്രതികരണം. കേരളത്തിൽ എവിടെയും സാധനങ്ങൾ കൈമാറാൻ വെറും 16 മണിക്കൂർ എന്ന ടാഗ് ലൈനുമായി ഈ വർഷം ജൂൺ 15നാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം ആരംഭിച്ചത്. ജൂലൈ മാസത്തോടെ സംസ്ഥാനത്ത് 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും സർവീസ് തുടങ്ങി. നിലവിൽ 55 ഡിപ്പോകളിലാണ് സേവനം ലഭ്യമാകുന്നത്.
പൊതുജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ കഴിഞ്ഞതോടെ പുതിയ ചരിത്രമാണ് പിറക്കുന്നതെന്ന് കെഎസ്ആർടിസി പറയുന്നു. പ്രതിദിന വരുമാനം വെറും 15,000 രൂപയിൽ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തിയെന്നാണ് കോർപ്പറേഷൻ വ്യക്തമാക്കുന്നത്. കെഎസ്ആർടിസിയുടെ ഡിപ്പോകളിൽ നിന്ന് മറ്റു ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ കളക്ട് ചെയ്യുന്ന സംവിധാനമാണ് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്.