ഇടുക്കി: സ്വകാര്യവ്യക്തി ബാങ്കിൽനിന്ന് വായ്പയെടുക്കാൻ ഈടുവെച്ചത് പൊലീസ് സ്റ്റേഷനും ക്വാർട്ടേഴ്സും അടങ്ങുന്ന ഭൂമി. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനും ക്വാർട്ടേഴ്സും അടങ്ങുന്ന 2.4 ഏക്കറോളം ഭൂമിയാണ് സ്വകാര്യ വ്യക്തിയുടെ ഈടു വസ്തുവായി മാറിയത്.
വായ്പ മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്ത് ലേലത്തിന് വെച്ച ഭൂമി ഏറ്റെടുത്തയാൾ അളന്ന് തിരിക്കാൻ നൽകിയ ഹരജിയെതുടർന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അഭിഭാഷക കമീഷന്റെ സാന്നിധ്യത്തിൽ താലൂക്ക് സർവേയർ ഭൂമി അളന്ന് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിൽ (ഡി.ആർ.ടി) സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് സ്റ്റേഷനും വകുപ്പിന്റെ ഭൂമിയും സംബന്ധിച്ച കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. വെള്ളത്തൂവൽ സ്വദേശിയായ സി.ബി. രമേശൻ ഫെഡറൽ ബാങ്ക് അടിമാലി ശാഖയിൽനിന്ന് വായ്പയെടുക്കാൻ വർഷങ്ങൾക്കുമുമ്പ് ഈട് നൽകിയ മൂന്ന് ഏക്കർ ഭൂമിയിൽ ഉൾപ്പെടുന്ന ഭാഗമാണ് ദുരൂഹ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നടപടിയെടുക്കുകയും ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ മുഖേന ജപ്തി നടപ്പാക്കുകയും ചെയ്തു.