ന്യൂഡൽഹി: ലക്ഷദ്വീപിൽ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ മെനുവിൽനിന്ന് ബീഫ്, ചിക്കൻ ഉൾപ്പെടെയുള്ള മാംസാഹാരം ഒഴിവാക്കിയ ഭരണകൂടത്തിന്റെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ലക്ഷദ്വീപിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാനുള്ള ഉത്തരവിലും ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
സർക്കാരിന്റെ ഇത്തരം നയപരമായ തീരുമാനങ്ങളിലും കുട്ടികൾ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതിലും കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം വിലക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടി ചോദ്യംചെയ്തുള്ള പൊതുതാത്പര്യ ഹർജി തള്ളിയ കേരള ഹൈക്കോടതി വിധിക്കെതിരേയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.