ഝാർഖണ്ഡ്: പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ശേഷം പ്രതികൾ യുവതിയുടെ ബാഗും മൊബൈൽ ഫോണും കവർന്നുവെന്നും പരാതിയിൽ പറയുന്നു. കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മുഫാസിൽ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബരിജൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. ഇതിനിടെ ഒരു സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം യുവാവിനെ മർദിച്ച് അവശനാക്കിയ പ്രതികൾ, 22 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പിന്നീട് യുവതിയുടെ ബാഗും മൊബൈൽ ഫോണും മോഷ്ടിച്ച ശേഷം ഇരുവരെയും ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. യുവാവ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തി.
പെൺകുട്ടി സദർ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കിറ്റാഗുട്ടു ഗ്രാമത്തിൽ നിന്ന് അഞ്ച് പേരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ബാഗും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി അശുതോഷ് ശേഖർ പറഞ്ഞു.