തിരുവനന്തപുരം: നിരവധി മോഷണങ്ങളിൽ പ്രതിയായ സമ്പതി ഉമാപ്രസാദ് എന്ന മോഷ്ടാവിനെ വിമാനത്താവളത്തില്‍ നിന്ന് പോലീസ് പിടികൂടി. ആന്ധ്രാപ്രദേശ് സ്വദേശിയായ സമ്പതി ഉമാ പ്രസാദ് എന്ന മോഷ്ടാവിനെയാണ് പോലീസ് പിടികൂടിയത്. വിമാനത്തില്‍ കേരളത്തിലെത്തി മോഷണം നടത്തിയതിന് ശേഷം വിമാനത്തില്‍ തന്നെ തിരികെ പോകുന്ന പ്രതിയെ പോലീസ് പിടികൂടി.തിരുവനന്തപുരത്ത് വിവിധ വീടുകളില്‍ ആറ് ലക്ഷത്തോളം രൂപയുടെ സ്വര്‍ണം, വജ്ര ആഭരണങ്ങള്‍ തുടങ്ങിയവ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് സമ്പതി ഉമാപ്രസാദ്.
ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയാല്‍ ആദ്യം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് മോഷണത്തിലേക്ക് തിരിയുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങളോളം നിരീക്ഷിച്ച് ആള്‍പാര്‍പ്പില്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഓട്ടോറിക്ഷയില്‍ കറങ്ങിയാണ് മോഷണം നടത്തേണ്ട വീടുകള്‍ കണ്ടെത്തുക. ഇങ്ങനെ വീടുകള്‍ കണ്ടെത്തി അവ ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് മാപ്പുപയോഗിച്ച് വീടുകളിലെത്തി വാതില്‍ തകര്‍ത്തോ, ജനാലയുടെ കമ്പി തകര്‍ത്തോ അകത്തുകടന്നാണ് മോഷണം നടത്തുന്നതാണ് രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.