കൊൽകത്ത: ബംഗാൾ ഉപതിരഞ്ഞെടുപ്പ് സമാധാനപരമാണെന്ന് ജനങ്ങൾ. രാവിലെ ഏഴു മണിയോടെ ആരംഭിച്ച വോട്ടിംഗിൽ ഇതുവരെ അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഉപതിരഞ്ഞെടുപ്പിലും സംഘർഷത്തിന് സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ഇന്റലിജെൻസ് റിപ്പോർട്ട് പറയുന്നു. ഇതേതുടർന്ന് സംസ്ഥാനത്തെ സുരക്ഷ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കുകയും കേന്ദ്രസേന അതീവ ശ്രദ്ധ പുലർത്തുകയുമാണ്.
കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ വ്യാപക അക്രമ സംഭവങ്ങൾ നടന്നിരുന്നു. തിരഞ്ഞെടുപ്പിന് എത്തിച്ച ബാലറ്റ് പെട്ടികൾ നശിപ്പിക്കുകയും കൊള്ളയടിക്കപ്പെടുകയും 10-ൽ അധികം കൊലപാതകങ്ങൾ ഉണ്ടാകുകയും ചെയ്തതിനെ തുടർന്നാണ് സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അഞ്ചു ജില്ലകളിലെ 697 ബൂത്തുകളിലാണ് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. വൈകുന്നേരം അഞ്ച് വരെയാണ് വോട്ടിംഗ് സമയം.
പുരുലിയ, ബിർഭം, ജൽപായ്ഗുരി, നാദിയ, സൗത്ത് 24 പർഗാനാസ് എന്നീ ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.പശ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബാലറ്റിൽ കൃത്രിമം നടന്നുവെന്നും മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഓഫീസർമാരും തൃണമൂൽ കോൺഗ്രസിന് അനുകൂലമായി കള്ളവോട്ട് നടത്താൻ സഹായിച്ചെന്നും ബിജെപി പറഞ്ഞിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജഗന്നാഥ് ചട്ടോപാധ്യായ ഇതുസംബന്ധിച്ച് കത്തെഴുതുകയും ഉപതിരഞ്ഞെടുപ്പിന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.