ഇലക്ട്രിക് പോസ്റ്റിനു മുകളിൽ ഷോക്കടിച്ച് ചത്ത് പെരുമ്പാമ്പ്. നാട്ടുകാർ പരാതിപ്പെട്ട് മണിക്കൂറുകളായിട്ടും എടുത്തു മാറ്റാതെ കെഎസ്ഇബി. പാമ്പിനെ തൊടാൻ തങ്ങൾക്ക് അധികാരമില്ലെന്നും അതു വനംവകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും പറഞ്ഞാണ് കെഎസ്ഇബിക്കാർ കൈ കഴുകിയത്. എന്നാൽ ഒട്ടേറെ ആളുകൾ വന്നു പോകുന്ന ക്ഷേത്രത്തിനു മുന്നിലുള്ള പോസ്റ്റിൽ തൂങ്ങിക്കിടക്കുന്ന പാമ്പ് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.
ചേവായൂർ കാവ് സ്റ്റോപ്പിനു സമീപമുള്ള കൊള്ളങ്കോട് ക്ഷേത്രത്തിനു മുന്നിലെ പോസ്റ്റിലാണ് ഇന്നു രാവിലെയോടെ ഏകദേശം എട്ട് അടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്. രണ്ടു ദിവസം മുമ്പാണ് ഷോക്കടിച്ച് പാമ്പ് ചത്തത് എന്നു കരുതുന്നു.
ഇന്നു രാവിലെ തന്നെ നാട്ടുകാർ കെഎസ്ഇബി ഓഫിസിൽ വിവരം അറിയിച്ചു. ഇന്നു പകൽ മുഴുവനും ഇവിടെ കനത്ത മഴയായിരുന്നു. ഈ ഘട്ടത്തിൽ അവിടെ എത്താൻ സാധിക്കില്ലെന്നും ചത്തത് പാമ്പാണെങ്കിൽ ജഡം താഴെ ഇറക്കേണ്ട ചുമതല വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണെന്നുമാണ് കെഎസ്ഇബിക്കാരുടെ നിലപാട്.