‘മുൻ കാലങ്ങളിൽ 14, 15 വയസിൽ വിവാഹം നടന്നിരുന്നു’; മനുസ്മൃതി വായിക്കൂ എന്ന് ഗുജറാത്ത് ഹൈക്കോടതി

0

മുൻ കാലങ്ങളിൽ 14-15 വയസിൽ വിവാഹം നടന്നിരുന്നു എന്ന് ഗുജറാത്ത് ഹൈക്കോടതി. 17 വയസ് പൂർത്തിയാകും മുൻപ് തന്നെ പെൺകുട്ടികൾ വിവാഹം കഴിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ടായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. സംശയമുണ്ടെങ്കിൽ മനുസ്മൃതി വായിക്കൂ എന്നും കോടതി പറഞ്ഞു. ബലാത്സംഗ അതിജീവിതയായ 17 വയസുകാരിയ്ക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

കുട്ടിയുടെ പ്രായം പരിഗണിച്ച് ഗർഭഛിദ്രംഅനുവദിക്കണമെന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. ഇതിനു മറുപടി ആയാണ് കോടതിയുടെ നിരീക്ഷണം. “നമ്മൾ 21ആം നൂറ്റാണ്ടിൽ ജീവിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ മുത്തശ്ശിമാരോട് ചോദിക്കൂ, 14-15 ആയിരുന്നു വിവാഹത്തിനുള്ള പരമാവധി പ്രായം. 17 വയസിനു മുൻപ് പ്രസവിക്കുമായിരുന്നു. ആൺകുട്ടികൾക്കു മുൻപ് പെൺകുട്ടികൾക്ക് പക്വതയുണ്ടാവും. 4-5 മാസങ്ങൾ വലിയ വ്യത്യാസമൊന്നുമുണ്ടാക്കില്ല. മനുസ്മൃതി വായിച്ചുനോക്കൂ.”- കോടതി നിരീക്ഷിച്ചു.

അതേസമയം, ഏഴ് മാസത്തിനു മുകളിൽ പ്രായമായതിനാൽ ഗർഭഛിദ്രം നടത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ കോടതി ഡോക്ടർമാരുടെ ചേംബറിനോട് ആവശ്യപ്പെട്ടു. എത്രയും വേഗം വൈദ്യ പരിശോധന നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഗർഭഛിദ്രം നടത്തുന്നതിനിടെ കുഞ്ഞ് ജനിച്ചാൽ കുട്ടിയെ ആര് സംരക്ഷിക്കുമെന്നും കോടതി ചോദിച്ചു. കുട്ടിയെ ദത്ത് നൽകാനുള്ള നടപടികൾ ആരംഭിക്കണം. കുഞ്ഞും മാതാവും പൂർണ ആരോഗ്യത്തിലാണെങ്കിൽ ഗർഭഛിദ്രം അനുവദിക്കാനാവില്ല എന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here