താമരശ്ശേരി : മലയോര മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു.കഴിഞ്ഞ ദിവസം തുഷാരഗിരി ജീരകപ്പാറയില്‍ ഇറങ്ങിയ കാട്ടാന കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു.മൂത്തേടത്ത് ചാക്കോ,പുളിക്കല്‍ ജോയി എന്നിവരുടെ കൊക്കോ,ജാതി,തെങ്ങ് അടക്കമുള്ള കാര്‍ഷിക വിളകളാണ് വ്യാപകമായി കാട്ടാനകൾ നശിപ്പിച്ചത്.ചിപ്പിലിത്തോട്, മരുതിലാവ് ഭാഗങ്ങളിലും കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.
വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് കുത്തി മറിച്ചിട്ടതിനെ തുടര്‍ന്ന് വീടിന് കേടുപാടുകള്‍ സംഭവിച്ചു.വാഴ,ചേമ്പ് അടക്കമുള്ള കൃഷികള്‍ പന്നികള്‍ ഇറങ്ങി വ്യാപകമായി നശിപ്പിക്കുന്നത് പതിവാണ്.മഴ തുടങ്ങുമ്പോള്‍ തന്നെ വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷിനശിപ്പിക്കുന്നത് കര്‍ഷകരെ ഏറെ ആശങ്കയിലാഴ്ത്തുകയാണ്.സുരക്ഷവേലിയില്ലാത്ത സ്ഥലങ്ങളിലൂടെയാണ് കാട്ടാനകള്‍ ഇപ്പോള്‍ തോട്ടങ്ങളിലേക്കിറങ്ങി കൃഷി നശിപ്പിക്കുന്നത്.
സോളാര്‍ ഫെൻസിങ് സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഭാരിച്ച ചെലവാണ് വരുത്തുന്നത്.കൃഷി നശിച്ചും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും മൂലം വരുമാനമാര്‍ഗം നിലച്ച സാധാരണക്കാരായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം കൂടാതെ ഫെൻസിങ് സ്ഥാപിക്കുന്നതിന് ഏറെ പ്രയാസമാണ്.വന്യമൃഗങ്ങള്‍ കൃഷിയിടത്തിലിറങ്ങുന്നത് തടയാനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.