ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറി

0

ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറി. അദ്ധ്യാപക സംഘടനകളുടെ രൂക്ഷമായ എതിർപ്പിനു സർക്കാർ വഴങ്ങുക ആയിരുന്നു. ഈ അധ്യയനവർഷം 220 പ്രവൃത്തിദിനങ്ങളാക്കാനുള്ള സർക്കാർ നീക്കത്തിനാണ് അദ്ധ്യാപക സംഘടനകൾ തടയിട്ടത്. മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിൽ ഈ വർഷം 12 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനാണ് ധാരണ. ഈ വർഷം 204 അധ്യയനദിവസങ്ങളുണ്ടാവും.

ഈയിടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് വിളിച്ച യോഗത്തിലായിരുന്നു പ്രവൃത്തിദിനങ്ങൾ 220 ആക്കാനുള്ള ശുപാർശ. 28 ശനിയാഴ്ചകൾ ക്ലാസെടുക്കാനായിരുന്നു നിർദ്ദേശം. അദ്ധ്യാപകസംഘടനകൾ ഇതിനെതിരേ രംഗത്തെത്തി. വിദ്യാഭ്യാസ അവകാശ നിയമവും കെ.ഇ.ആർ. അനുസരിച്ചും 220 പ്രവൃത്തിദിനങ്ങൾ നിഷ്‌കർഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചിൽ അധികരിക്കരുതെന്ന് അദ്ധ്യാപകസംഘടനകൾ ആവശ്യപ്പെട്ടു. സംഘടനകളുടെ വികാരം മാനിക്കുന്നതായും അതേസമയം, വിദ്യാർത്ഥികൾക്ക് അധ്യയനം നഷ്ടമാവാത്ത വിധത്തിൽ പ്രവൃത്തിദിനങ്ങൾ നിശ്ചയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞതവണ 202 പ്രവൃത്തിദിനങ്ങൾ നിശ്ചയിച്ചിരുന്നു. മഴ കാരണമടക്കമുള്ള അവധികൾ കാരണം 199 പ്രവൃത്തിദിനങ്ങളേ ഉറപ്പാക്കാനായുള്ളൂ. ഇത്തവണ അദ്ധ്യാപകസംഘടനകളുടെ അഭിപ്രായങ്ങൾ മാനിച്ച്, ആറു പ്രവൃത്തിദിനങ്ങൾ ഒന്നിച്ചു വരുമ്പോൾ ശനിയാഴ്ച ക്ലാസ് വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അക്കാദമിക കലണ്ടർ യോഗം അംഗീകരിച്ചു.

കെ. അബ്ദുൾ മജീദ്(കെ.പി.എസ്.ടി.എ.), പി.എസ്. ഗോപകുമാർ(എൻ.ടി.യു.), എൻ.ടി. ശിവരാജൻ(കെ.എസ്.ടി.എ.), ഒ.കെ. ജയകൃഷ്ണൻ( എ.കെ.എസ്.ടി.യു.) തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here