ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചെന്ന് ആരോപിച്ച് യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തത് സോഷ്യൽ മീഡിയയിലെ ഇത്തര പ്രചരണങ്ങൾക്ക് അവസാനമിടാൻ. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. തൃശ്ശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്നാണ് അഞ്ജന കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചത്.
അറസ്റ്റ് ചെയ്ത യുവതിയെ എക്സൈസ് സംഘം പിന്നീട് ജാമ്യത്തിൽ വിട്ടു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് അഞ്ജനയെ അറസ്റ്റ് ചെയ്തത്. തൃശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. കൂട്ടുകാർക്കൊപ്പം ഷാപ്പിൽ ഇരുന്ന് കള്ള്കുടിക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തതത്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നടപടികൾ.
തൃശൂർ പുള്ള് മേഖലയിലെ ഷാപ്പിൽ 5 യുവതികളുടെ സംഘം കള്ളു കുടിക്കുന്നതിന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാം റീൽ ആയി പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായി. ഇതോടെ എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് കേസെടുക്കുകയും അക്കൗണ്ട് ഉടമയെ കണ്ടെത്താൻ സൈബർസെൽ സഹായം തേടുകയും ചെയ്തു. അക്കൗണ്ട് ഉടമയെ തിരിച്ചറിഞ്ഞതോടെ ആണു വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമകളിലടക്കം മദ്യപാന രംഗങ്ങൾ നിയമപരമായ മുന്നറിയിപ്പില്ലാതെ കാണിക്കുന്നതു കുറ്റകരമാണെന്ന് എക്‌സൈസ് അറിയിച്ചു.
അതേസമയം, എക്സൈസ് നടപടിക്കെതിരെ വിമർശനം ഉയരുന്നുണ്ട്. സ്ത്രീയായതുകൊണ്ടല്ലേ അറസ്റ്റ് ചെയ്തതെന്നാണ് വിമർശനം. എന്നാൽ മുമ്പും ഇത്തരം അറസ്റ്റുകളുണ്ടായിട്ടുണ്ട്.