രണ്ടു യുവാക്കൾ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജപരാതി നൽകുകയും ശേഷം പരാതി പിൻവലിക്കാൻ ലക്ഷങ്ങൾ ആവശ്യപ്പെടുകയും ചെയ്ത യുവതി അറസ്റ്റിൽ. ഇരുപത്തിരണ്ടുകാരിയാണ് കള്ളക്കേസ് നൽകിയതിന് പിടിയിലായത്. നോയിഡ ആസ്ഥാനമായുള്ള ഒരു സ്വകാര്യ മീഡിയ കമ്പനിയിൽ വെബ് ഡിസൈനറായ യുവതിയാണ് അറസ്റ്റിലായത്. ഒരു ഫേസ്‌ബുക് സുഹൃത്തും അയാളുടെ കൂട്ടുകാരനുമെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
ഇരുവരും ചേർന്ന് തന്നെ ഒരു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയെന്ന് മാർച്ച് 17നാണ് സെക്ടർ 53 പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയത്. തുടർന്ന് കേസിൽനിന്ന് ഒഴിവാക്കാൻ യുവതി ഇവരിൽനിന്ന് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. കേസ് ഭയന്ന് യുവാക്കളിൽ ഒരാളുടെ സഹോദരൻ രണ്ടു ലക്ഷം അയച്ചു നൽകുകയും ചെയ്തു. എന്നാൽ യുവതി വീണ്ടും നാലു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ യുവാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനിടെ യുവതി സമാനമായ ഒരു പീഡനക്കേസ് ഡൽഹിയിലെ അമൻ വിഹാർ പൊലീസ് സ്റ്റേഷനിലും നൽകിയിട്ടുണ്ടെന്ന് അറിഞ്ഞു. ഇതും വ്യാജ പരാതിയാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.