കുമളിയിൽ ഏഴു വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു. ചട്ടുകം പഴിപ്പിച്ച് രണ്ട് കൈകളിലും കാലുകളിലുമാണ് പൊള്ളലേൽപ്പിച്ചത്. പൊള്ളലേറ്റ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കുമളിയിലെ ഒരു ലക്ഷം വീട് കോളനിയിലാണ് സംഭവം.
അയൽപക്കത്ത് നിന്നും കളിക്കുന്നതിനായി ടയർ എടുത്തതിനാണ് പൊള്ളലേൽപ്പിച്ചതെന്ന് ആശുപത്രിയിൽ ചികത്സയിലുള്ള കുട്ടി പറഞ്ഞു. മുൻപും സമാന രീതിയിൽ കുട്ടിയെ മാതാവ് ഉപദ്രവിച്ചിട്ടുണ്ടെന്ന് കേട്ടിരുന്നെന്നും ഇപ്പോഴത്തെ ആക്രമണം അറിഞ്ഞയുടൻ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയായിരുന്നെന്നും പഞ്ചായത്തംഗം ജയ മോൾ മനോജ് പറഞ്ഞു.
ഇരു കൈളുടെയും മുട്ടിനു താഴെയും കാലുകളിലുമാണ് പൊള്ളലേറ്റത്. സംഭവമറിഞ്ഞ നാട്ടുകാർ പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിച്ചു . തുടർന്ന് ഇവർ ഇരുവരും ചേർന്ന് കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കുമളി പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത്, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.