ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷംതന്നെ; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ

0

ന്യൂഡൽഹി: സംസ്ഥാനത്തിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുമാറ്റിയ ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷംതന്നെ നടക്കുമെന്ന് സൂചന. സുഗമമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനു സംസ്ഥാന ഭരണകൂടത്തിന്റെയും പ്രാദേശിക നേതാക്കളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും കേന്ദ്ര സർക്കാർ തേടുകയാണെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തിയെന്നു ബിജെപി വൃത്തങ്ങൾ പറയുന്നു. ഏപ്രിലിലോ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലോ തിരഞ്ഞെടുപ്പ് നടത്താനാണു ശ്രമം. പരമാവധി വോട്ടർമാർക്കു ബൂത്തുകളിൽ എത്താനാകുന്ന നല്ല കാലാവസ്ഥ കൂടി പരിഗണിച്ചാകും തീയതി നിശ്ചയിക്കുക. തിരഞ്ഞെടുപ്പിനു ബിജെപി ഒരുങ്ങുകയാണെന്നും നേതാക്കൾ അറിയിച്ചു.

സുരക്ഷാ കാര്യങ്ങൾ വിലയിരുത്തിയ ശേഷമേ തിരഞ്ഞെടുപ്പ് തീയതിയിൽ അന്തിമ തീരുമാനം ഉണ്ടാകൂ. 2019ൽ ജമ്മു കശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കുകയും സംസ്ഥാനത്തിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുമാറ്റുകയും ചെയ്തശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഈ വർഷമോ അടുത്ത വർഷമോ നടക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here