നൂറിന്റെ തേജസിലേക്ക്‌ വിപ്ലവ സൂര്യന്‍ , വി.എസ്‌. അച്യുതാനന്ദന്‌ ഇന്ന്‌ 99-ാം പിറന്നാള്‍

0



ആലപ്പുഴ : പോരാട്ട വീര്യമാണ്‌ വി.എസ്‌. അച്യുതാനന്ദന്‍ എന്ന ജനനേതാവിന്റെ ഏറ്റവും വലിയ കരുത്തെന്ന്‌ അടുപ്പക്കാര്‍ പറയും. അത്‌ അക്ഷരംപ്രതി ശരിയാണെന്ന്‌ ബോധ്യപ്പെടുത്തിയാണ്‌ അദ്ദേഹത്തിന്റെ ജീവിതയാത്ര ഇന്ന്‌ 99 വയസ്‌ തികഞ്ഞ്‌ നൂറിന്റെ പടവുകളിലേക്ക്‌ കടക്കുന്നത്‌.
പിന്നാക്ക കുടുംബത്തില്‍ ജനിച്ച്‌ കുട്ടിക്കാലത്തേ മാതാപിതാക്കളെ നഷ്‌ടപ്പെട്ട്‌, ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച്‌ തൊഴില്‍തേടേണ്ടി വന്നകാലം മുതല്‍ വി.എസ്‌. പോരാടുകയായിരുന്നു. പരിസ്‌ഥിതി പ്രശ്‌നങ്ങളിലും ജനകീയ വിഷയങ്ങളിലും എന്തിന്‌ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെയും വി.എസ്‌. നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്‌. എടുത്ത നിലപാടുകളുടെ പേരില്‍ വെട്ടിനിരത്തല്‍ വീരനെന്നും വികസന വിരോധിയെന്നുമൊക്കെയുള്ള പരിഹാസങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നപ്പോഴും അദ്ദേഹത്തിന്‌ ചാഞ്ചല്യമുണ്ടായില്ല. സി.പി.ഐ. കേന്ദ്രസമിതിയില്‍ നിന്ന്‌ ഇറങ്ങിപ്പോയി സി.പി.എം. രൂപീകരിച്ച 32 പേരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ്‌ വി.എസ്‌. അച്യുതാനന്ദന്‍.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവുമായ വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്‌. അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത്‌ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്‌ടോബര്‍ 20നാണ്‌ ജനിച്ചത്‌. നാലര വയസുള്ളപ്പോള്‍ അമ്മ അക്കമ്മ മരിച്ചു. 11 വയസുള്ളപ്പോള്‍ അച്‌ഛന്‍ ശങ്കരനും വിടപറഞ്ഞു.
ജീവിത ക്ലേശങ്ങളേറിയതോടെ ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. തുടര്‍ന്ന്‌ ജ്യേഷ്‌ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി ചെയ്‌തു. പിന്നീട്‌ കയര്‍ ഫാക്‌ടറിയിലും ജോലി നോക്കി. 1938-ല്‍ സ്‌റ്റേറ്റ്‌ കോണ്‍ഗ്രസില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന്‌ പുരോഗമന പ്രസ്‌ഥാനങ്ങളിലും ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ല്‍ ആലപ്പുഴ ആസ്‌പിന്‍വാള്‍ കയര്‍ഫാക്‌ടറിയില്‍ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചതിനൊപ്പം കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയിലും അംഗമായി.
ജനകീയ നേതാവായിരുന്ന സഖാവ്‌ പി. കൃഷ്‌ണപിള്ളയാണ്‌ അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തേക്ക്‌ കൊണ്ടുവന്നത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും സജീവമായി പങ്കെടുത്തു. സര്‍ സി.പി. രാമസ്വാമി അയ്യരുടെ പോലീസിനെതിരേ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യചുമതലക്കാരനായി. 1957-ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്‌ഥാന സമിതിയില്‍ അംഗമായിരുന്ന ഒന്‍പതു പേരില്‍ ഒരാളാണ്‌ വി.എസ്‌.
1980-92 കാലഘട്ടത്തില്‍ സി.പി.എം സംസ്‌ഥാന സെക്രട്ടറിയായിരുന്നു. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്‌ഥാന നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട്‌ ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ്‌ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്‌. 2006 മേയ്‌ 18-ന്‌ കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു.
സമരത്തിന്‌ ഇടവേളകളില്ല, കേരള വികസന സങ്കല്‍പ്പങ്ങള്‍, ഇടപെടലുകള്‍ക്ക്‌ അവസാനമില്ല തുടങ്ങിയവ അദ്ദേഹം രചിച്ച പുസ്‌തകങ്ങളാണ്‌. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം തിരുവനന്തപുരത്ത്‌ ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ. അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണവിശ്രമ ജീവിതം നയിക്കുകയാണ്‌ വി.എസ്‌. അതുകൊണ്ടു തന്നെ ജന്മദിനവുമായി ബന്ധപ്പെട്ട്‌ ആഘോഷ ചടങ്ങുകളൊന്നുമില്ലെന്ന്‌ ബന്ധുക്കള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here