കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി വാനിൽ ഇന്ത്യ ചുറ്റുന്ന കൊല്ലം സ്വദേശിയായ അബിൻ ഷാ. നരബലി കേസിലെ മുഖ്യപ്രതി തനിക്ക് ലോഡ്ജിൽ താമസവും ഭക്ഷണവും, സ്ത്രീകളെയും വാഗ്ദാനം ചെയ്‌തെന്ന് അബിൻ ഷാ പറഞ്ഞു. രണ്ട് മാസം മുന്പ് വാനിൽ തനിച്ച് ഇന്ത്യ ചുറ്റാൻ ഇറങ്ങിയപ്പോൾ എറണാകുളത്ത് വച്ചാണ് ഷാഫി സമീപിച്ചെന്നും അബിൻഷാ പറയുന്നു.
യാത്രയ്ക്കിടെ എറണാകുളം പത്തടിപ്പാലത്തിനു സമീപത്തെ പെട്രോൾ പമ്പിലെ പാർക്കിംഗ് സ്ഥലത്ത് വാൻ കുറച്ചു ദിവസം നിർത്തിയിട്ടിരുന്നു. അവിടെ വെച്ച് ഷാഫി മറ്റൊരു പേരു പറഞ്ഞ് സൗഹൃദം സ്ഥാപിക്കാനെത്തിയെന്ന് യുവാവ് പറയുന്നു. ഒറ്റയ്ക്കാണെന്ന് മനസിലായതോടെ കൂടുതൽ അടുപ്പം കാണിച്ചു. ലോഡ്ജും ഭക്ഷണവും ആവശ്യമെങ്കിൽ സ്ത്രീകളും ഉണ്ടെന്ന് പറഞ്ഞായിരുന്നു ക്ഷണം.
എന്നാൽ പന്തിയല്ലെന്ന് കണ്ടതോടെ അവിടെ നിന്നും രക്ഷപ്പെട്ടു എന്നും വാർത്തകളും ഫോട്ടോയും മറ്റും കണ്ടപ്പോഴാണ് അന്ന് വന്നത് ഷാഫിയാണെന്ന് തിരിച്ചറിഞ്ഞതെന്നും യുവാവ് പറഞ്ഞു. വാനിൽ തന്നെ കിടന്നുറങ്ങിയും വഴിയരികിൽ വസ്ത്രം വിൽപ്പന നടത്തിയും ഇന്ത്യ ചുറ്റുന്ന ആളാണ് അബിൻ ഷാ.
അതേസമയം നരബലിക്ക് ശേഷം അപ്രത്യക്ഷമായ മൊബൈൽ ഫോണുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന്റെ തീവ്രശ്രമം തുടരുകയാണ്. ഒന്നാംപ്രതി ഷാഫിയുടെയും കൊല്ലപ്പെട്ട പത്മയുടെയും ഫോണുകൾ ഇപ്പോഴും കാണാമറയത്താണ്. പത്മയുടെ ഫോൺ കണ്ടെത്താൻ പ്രതികളുമായി ഇലന്തൂരിൽ ഉൾപ്പെടെ തെളിവെടുപ്പ് തുടരും.