കെഎസ്ആർടിസിയിൽ അടിമുടി പ്രതിസന്ധി രൂക്ഷം

0

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അടിമുടി പ്രതിസന്ധി രൂക്ഷം. ധനവകുപ്പു നൽകുമെന്നു പറഞ്ഞ 20 കോടി രൂപ ലഭിക്കാതെ വന്നതോടെയാണ് കോർപ്പറേഷനിൽ വൻ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഡീസൽ വാങ്ങാൻ പണമില്ലാതെ ഇന്നലെ 50% ഓർഡിനറി സർവീസുകൾ ഓടിയില്ല. ഇതോടെ യാത്രക്കാർ വലഞ്ഞു. കിലോമീറ്ററിനു 35 രൂപ വരുമാനമുള്ള ഓർഡിനറി സർവീസുകൾ മാത്രം തൽക്കാലം ഓടിച്ചാൽ മതിയെന്നാണു നിർദ്ദേശം. ദിവസം 6.5 കോടിയാണ് കെഎസ്ആർടിസിയുടെ ശരാശരി വരുമാനം. അതിൽ മൂന്നരക്കോടിയാണു ഡീസൽ ചെലവ്.

ശമ്പളം നൽകാനും ബാങ്കുകളുടെ മുൻവായ്പക്കുടിശിക അടയ്ക്കാനുമായി ധനവകുപ്പ് നൽകുന്ന 50 കോടി രൂപയിൽ 30 കോടി മാത്രമേ ഇതുവരെ നൽകിയിട്ടുള്ളൂ. അതു ബാങ്കുകളുടെ വായ്പക്കുടിശികയായി അടച്ചു. ബാക്കി 20 കോടി രൂപ ആവശ്യപ്പെട്ടുള്ള ഫയൽ ധനമന്ത്രിയുടെ ഓഫിസിൽ നൽകിയിട്ടു മൂന്നാഴ്ചയായിട്ടും പണം ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 5 കഴിഞ്ഞിട്ടും ജീവനക്കാർക്കു ജൂലൈയിലെ ശമ്പളം നൽകാൻ ആലോചന പോലും തുടങ്ങിയിട്ടില്ല.

ഇപ്പോൾ ദിവസേന പണം നൽകിയാണു ഡീസൽ വാങ്ങുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷനു മുൻ കുടിശിക 123 കോടിയും പലിശയും ചേർത്തു 139 കോടി കൊടുക്കാനുള്ളതിനാൽ ഇന്ധനം ലഭിക്കില്ല. കൊല്ലം (140), കണ്ണൂർ (69), വയനാട് (46), കാസർകോട് (35), കോട്ടയം (32), പത്തനംതിട്ട (23), തൃശൂർ (18) എന്നിങ്ങനെ വിവിധ ജില്ലകളിൽ ഷെഡ്യൂളുകൾ മുടങ്ങി. കോഴിക്കോട്ട് സ്വകാര്യ പെട്രോൾ ബങ്കിൽനിന്ന് 6,000 ലീറ്റർ ഡീസൽ വാങ്ങിയാണ് അത്യാവശ്യ സർവീസുകൾ നടത്തിയത്. എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ബുദ്ധിമുട്ടുണ്ടായില്ല.

ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്ആർടിസി 50 ശതമാനം ഓർഡിനറി സർവീസുകൾ വെട്ടിക്കുറ്ചിരിക്കയാണ്. വൻ തുക കുടിശിക ആയതിനെ തുടർന്ന് ഡീസൽ നൽകാനാവില്ലെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. 135 കോടിയാണ് കുടിശിക. വണ്ടി ഓടിയ പണം കൊണ്ട് ജീവനക്കാർക്ക് ശമ്പളം കൊടുത്തപ്പോൾ വണ്ടിക്കുള്ള ഇന്ധനത്തിനുള്ള പണമില്ലാതായതാണ് അവസ്ഥ.

കുടിശ്ശികയായ പണം നൽകാതെ കെ.എസ്.ആർ.ടി.സിക്ക് ഇന്ധനം നൽകുന്നത് കമ്പനികൾ ചവിട്ടിപ്പിടിച്ചതോടെ ഓട്ടംനിലച്ച് കട്ടപ്പുറത്തായിരിക്കുകയാണ് സംസ്ഥാനത്തെ മിക്ക ജില്ലകളിലേയും കെ.എസ്.ആർ.ടി.സി ബസ്സുകൾ. മഴയും പ്രകൃതിക്ഷോഭവും കാരണം ദിവസവരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. 4.6 കോടി രൂപയാണ് കഴിഞ്ഞ ചൊവ്വാഴ്‌ച്ചത്തെ വരുമാനം. ബാങ്ക് ഓവർഡ്രാഫ്റ്റായി ലഭിച്ച 50 കോടിക്കുശേഷം ബാക്കിയുള്ള ശമ്പളം ദിവസവരുമാനത്തിൽനിന്നാണ് നൽകിയത്. 10 കോടി രൂപയോളം എണ്ണക്കമ്പനികൾക്ക് കുടിശ്ശികയുണ്ട്. സർക്കാരിനോട് അടിയന്തരസഹായധനമായി 20 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണമായത്.

കടുത്ത പ്രതിസന്ധിയിലേക്കാണ് സ്ഥാപനം നീങ്ങുന്നത്. ജൂണിലെ ശമ്പളം പൂർണമായി നൽകിയിട്ടില്ല. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ജില്ലതിരിച്ചാണ് ശമ്പളം നൽകുന്നത്. ഇനി രണ്ടു ജില്ലകളിലെ ശമ്പളം നൽകാനുമുണ്ട്. ഇതിനുശേഷം ഉന്നത ഉദ്യോഗസ്ഥർക്കും മറ്റും ശമ്പളം നൽകേണ്ടതുണ്ട്. ശമ്പളക്കുടിശ്ശിക തീർക്കാൻ 10 കോടി രൂപയോളം വേണം.

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ജില്ലാഡിപ്പോകൾ മാത്രം നിലനിർത്തി ബാക്കിയുള്ളവയെ ഓപ്പറേറ്റിങ് സെന്ററാക്കി മാറ്റി ജീവനക്കാരേയും വാഹനത്തേയും കുറച്ചിരുന്നു. ഇതിനിടെയാണ് ഡീസൽ പ്രതിസന്ധിയും വന്നിരിക്കുന്നത്. ഡീസലടിക്കാൻ പണമില്ലാത്തതിനാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കാൻ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറുടെ ഉത്തരവുണ്ട്. ഓർഡിനറി സർവീസുകൾക്കാണ് നിയന്ത്രണം.

LEAVE A REPLY

Please enter your comment!
Please enter your name here