ചന്ദ്രകല കൊന്നുതള്ളിയത് തന്നെ ലൈം​ഗിക തൊഴിലിലേക്ക് തള്ളിവിട്ട സ്ത്രീകളെ; ഹിറ്റ്ലിസ്റ്റിൽ അഞ്ച് യുവതികൾ കൂടി; കമിതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

0

തലയറുത്തുമാറ്റിയ നിലയിൽ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന പ്രതികാരത്തിന്റെ കഥ. തന്നെ ലൈം​ഗികതൊഴിലിലേക്ക് തള്ളിവിട്ടവരെ യുവതിയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പ്രതികളായ കമിതാക്കളെ ശ്രീരംഗപട്ടണം പോലീസ് അറസ്റ്റുചെയ്തു. രാമനഗരയിലെ കുഡുർ സ്വദേശി ടി. സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്.

ജൂൺ ഏഴിനാണ് മാണ്ഡ്യയിലെ അരകെരെ, കെ. ബെട്ടനഹള്ളി എന്നിവിടങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ലൈംഗികത്തൊഴിലാളികളായ ചാമരാജനഗർ സ്വദേശിനി സിദ്ധമ്മ, ചിത്രദുർഗ സ്വദേശിനി പാർവതി എന്നിവരാണ് കൊല്ലപ്പെട്ടത്. ചന്ദ്രകലയുമായി അടുപ്പമുള്ളവരായിരുന്നു ഇരുവരും.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ഏതാനും വർഷങ്ങൾക്കുമുമ്പുവരെ ലൈംഗികത്തൊഴിലാളിയായി പ്രവർത്തിക്കുകയായിരുന്നു ചന്ദ്രകല. ലൈംഗികവൃത്തിയിലേക്ക് ചന്ദ്രകലയെ തള്ളിവിട്ട സ്ത്രീകളെയെല്ലാം കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. ജൂൺ അഞ്ചിന് സിദ്ധമ്മയെയും പാർവതിയെയും ചന്ദ്രകല മൈസൂരുവിലെ മേട്ടഗള്ളിയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. പിറ്റേദിവസം രാത്രി ചന്ദ്രകലയും സിദ്ധലിംഗപ്പയും ചേർന്ന് ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം തലയറത്തു.

പിന്നീട് തലയില്ലാത്ത മൃതദേഹങ്ങൾ ബൈക്കിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ബെംഗളൂരുവിലെ അഡുഗോഡിയിലെത്തി വാടകവീടെടുത്ത് സമാനരീതിയിൽ കുമുദയെന്ന സ്ത്രീയെയും കൊലപ്പെടുത്തി. സ്വർണാഭരണങ്ങൾ കവർന്ന് തുമകുരുവിലെത്തി വീട് വാടകയ്‌ക്കെടുത്ത് കഴിയുകയായിരുന്നു.ബെംഗളൂരുവിലെ പീനിയയിലെ നിർമാണക്കമ്പനിയിൽ തൊഴിലാളിയാണ് സിദ്ധലിംഗപ്പ. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുമകുരുവിലെ ദാബാസ്‌പേട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. സമാനരീതിയിൽ കൊലപ്പെടുത്താനുള്ള മറ്റ് അഞ്ചുസ്ത്രീകളുടെ പട്ടികകൂടി പ്രതികൾ തയ്യാറാക്കിയിരുന്നുവെന്ന് ദക്ഷിണമേഖലാ ഐ.ജി. പ്രവീൺ മധുകർ പവാർ പറഞ്ഞു. ശ്രീരംഗപട്ടണ പോലീസ് സബ്-ഡിവിഷനു കീഴിലെ ഒമ്പത് പ്രത്യേക സംഘങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here