കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരും

0

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരും. ജൂലൈ 21 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്നും കലാവസ്ഥാ പ്രവചനം പറയുന്നു.

മധ്യപ്രദേശിന് മുകളിൽ നിലനിന്നിരുന്ന ന്യുനമർദ്ദം ചക്രവാതചുഴിയായി ദുർബലമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാൻ തുടങ്ങിയിരിക്കുന്നു. അടുത്ത 2-3 ദിവസത്തിനുള്ളിൽ കൂടുതൽ വടക്കോട്ട് നീങ്ങാനാണ് സാധ്യത. കൂടാതെ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യുനമർദ്ദപാത്തിയും നിലനിൽക്കുന്നു. ഇതിന്റെയൊക്കെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരും. ജൂലൈ 21 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

ഇന്ന് കർണാടക തീരങ്ങളിലും കന്യാകുമാരി തീരം, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ കൂടാതെ കർണാടക തീരം, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ സാഹചര്യത്തിൽ കർണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. അതേസമയം ഇന്ന് കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു. ജൂലൈ 20 രാത്രി 11.30 വരെ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് 2.5 മുതൽ 3.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here