വാടാനപ്പള്ളി: തളിക്കുളം ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽ ഫിഷ് ലാൻഡിങ് സെന്ററും പൊലീസ് ടൂറിസം അസിസ്റ്റൻസ് സെന്ററും നിലം പൊത്താറായി. 20 മീറ്ററോളം കര കടലെടുത്തു. തിരയടിച്ച് വിള്ളൽ രൂപപ്പെട്ട് ഇരു കെട്ടിടവും വീഴാവുന്ന അവസ്ഥയാണ്. തൊട്ടടുത്ത സ്നേഹതീരം പാർക്കും കടലാക്രമണ ഭീഷണിയിലാണ്.
തീരപ്രദേശത്തെ രൂക്ഷമായ കടൽക്ഷോഭം സംസ്ഥാന സർക്കാറും ഡിപ്പാർട്മെന്റുകളും കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലയിൽ തീരമേഖലയിൽ പലയിടത്തും കടൽ കയറ്റവും സ്വത്ത് വകകൾ നഷ്ടപ്പെടുന്നതും തുടർകഥയാവുകയാണ്.
തളിക്കുളത്ത് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഏകദേശം അരകിലോമീറ്റർ സ്ഥലം കടൽ കയറി നഷ്ടമായി. ഒരുവിധത്തിലുള്ള സഹായമോ സംരക്ഷണമോ ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. തമ്പാൻകടവ് പ്രദേശങ്ങളിൽ തെങ്ങുകൾ പലതും ഒലിച്ചുപോയി. ചേറ്റുവ ഹാർബറിന്റെ തെക്ക് ഭാഗത്തും കര കടൽ കവർന്നു. കടലാക്രമണം തടയാൻ പുലിമുട്ട് നിർമിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.