കൂത്തുപറമ്പിനടുത്തെ കണ്ണവം സ്‌കൂളിൽ മുഖംമൂടി സംഘത്തിന്റെ അക്രമത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേറ്റ സംഭവത്തിൽ സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോയുടെ നിർദ്ദേശപ്രകാരം പൊലിസ് അന്വേഷണം ശക്തമാക്കി.
മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിന്റെ മർദ്ദനത്തിൽ കണ്ണവം യു.പി.സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റ ത്പരിക്കേറ്റ കണ്ണവം പഴശ്ശി മുക്കിലെ എം. സൂര്യകൃഷ്ണ (11), പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് (11) എന്നിവരെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയപ്പോഴാണ് സംഭവം.
സ്‌കൂളിലേക്ക് അതിക്രമിച്ച് കയറിയ സംഘം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു . സ്‌കൂളിന്റെ പിൻഭാഗത്തെ മതിൽ ചാടിക്കടന്നാണ് അക്രമികൾ സ്‌കൂളിനുള്ളിൽ കയറിയത്. മറ്റ് വിദ്യാർത്ഥികൾ ഇല്ലാത്ത ക്ലാസ് മുറിയിൽ വച്ചാണ് സംഘം വിദ്യാർത്ഥികളെ മർദ്ദിച്ചത്. മർദ്ദനമേറ്റ ഒരു വിദ്യാർത്ഥി കുഴഞ്ഞ് വീഴുകയും ചെയ്തു.
മർദ്ദനത്തെ കുറിച്ച് പുറത്ത് പറഞ്ഞാൽ കഴുത്തിന് മുകളിൽ തല കാണില്ലന്നും നാലംഗ സംഘം ഭീഷണിപ്പെടുത്തിയതായി കുട്ടികൾ പറയുന്നു..കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂൾ അധികൃതർ വിളിച്ച് വരുത്തിയതിന് ശേഷമാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. കണ്ണവം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇൻസ്‌പെക്ടർ എം. സജിത്തിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിച്ചു വരികയാണ്.