മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജി ഇ.ഡി. കസ്റ്റഡിയിൽ

0

കൊൽക്കത്ത: ബംഗാൾ സ്‌കൂൾ അദ്ധ്യാപക നിയമന അഴിമതികേസിൽ അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജി ഇ.ഡി. കസ്റ്റഡിയിൽ. ഒരു ദിവസത്തേക്കാണ് ഇഡി കസ്റ്റഡിയിൽ വിട്ടത്. അർപിത ചാറ്റർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത രേഖയിൽ മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകൾ ഉണ്ടെന്നാണ് ഇഡിയുടെ വാദം. അതേ സമയം രാഷ്ട്രീയ പ്രേരിത നീക്കമെന്നാണ് തൃണമൂൽ കോൺഗ്രസ് ആവർത്തിക്കുന്നത്.

അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപയുടെ നോട്ടുകൾ കണ്ടെടുത്തതായിരുന്നു പാർത്ഥ ചാറ്റർജിക്ക് കുരുക്കായത്. ഇതിന് പിന്നാലെയാണ് വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതും പാർത്ഥയെ അറസ്റ്റ് ചെയ്തതും.

അതേ സമയം ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പാർത്ഥ ചാറ്റർജി ആശുപത്രിയിൽ ചികിത്സയിലാണ്. കസ്‌ററഡിയിൽ നിന്ന് ഒഴിവാകാനുള്ള തന്ത്രമാണിതെന്ന് ഇഡി സംശയിക്കുന്നു. അതിനാൽ ചികിത്സ ആർമി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ മമത ബാനർജിയുടെ മൗനം കുറ്റസമ്മതമെന്ന് ബിജെപി കുറ്റപ്പെടുത്തി..പാർത്ഥയിൽ നിന്ന് അകലാൻ മമത ശ്രമിച്ചാലും ഇരുവരും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്നും ബിജെപി സംസ്ഥാന നേതത്വം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡിലെയും റിക്രൂട്ട്‌മെന്റ് അഴിമതിയിൽ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ ഡിയുടെ സംശയം. ബംഗാളിലെ മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്.

ബംഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് തിരി കൊളുത്തിരിക്കുകയാണ് സംഭവം. അർപ്പിതയുടെ വീട്ടിൽ നിന്ന് 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കിയത്.

പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും അനുയായിയുമെന്നാണ് ഇ ഡി വിശേഷിപ്പിക്കുന്നത്. അർപ്പിത മുഖർജി ഏതാനും ബംഗാളി, ഒഡിയ, തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ്. ബംഗാളി സൂപ്പർതാരമായ പ്രൊസെൻജിത് ചാറ്റർജിയോടൊപ്പം രണ്ട് ചിത്രങ്ങളിലഭിനയിച്ചു. 2019-ലും 2020-ലും പാർഥ ചാറ്റർജിയുടെ ദുർഗ്ഗാ പൂജാ കമ്മറ്റിയുടെ നക്തല ഉദയൻ സംഘത്തിന്റെ പ്രമോഷണൽ കാമ്പയിനുകളുടെ പ്രധാനിയായിരുന്നു. കൊൽക്കത്തയിലെ ഏറ്റവും വലിയ ദുർഗ്ഗാപൂജ കമ്മിറ്റികളിലൊന്നാണ് പാർത്ഥ ചാറ്റർജിയുടെ കമ്മിറ്റി.

അർപ്പിത മുഖർജിയുടെ വസതിയിൽ പാർത്ഥ ചാറ്റർജി ഇടയ്ക്കിടെ സന്ദർശിച്ചിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) അനധ്യാപക ജീവനക്കാരെയും അദ്ധ്യാപക ജീവനക്കാരെയും പ്രൈമറി അദ്ധ്യാപകരെയും നിയമവിരുദ്ധമായി നിയമിച്ചതായി ഇഡി അന്വേഷിക്കുന്നുണ്ട്. പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ, പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ഇഡി തിരച്ചിൽ നടത്തിയപ്പോഴാണ് പണം കണ്ടെടുത്തത്. കണ്ടെടുത്ത തുക പ്രസ്തുത അഴിമതിയിൽ നിന്നുള്ള വരുമാനമാണെന്ന് ഇഡി സംശയിക്കുന്നു.

Leave a Reply