യു.എ.പി.എ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു

0

ന്യൂഡൽഹി:”യു.എ.പി.എ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു. മാവോയിസ്റ്റ് രൂപേഷിനെതിരായി വളയം, കുറ്റ്യാടി സ്റ്റേഷനുകളിലുള്ള കേസുകളിൽ യു.എ.പി.എ പുനഃസ്ഥാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ അല്ല ഹൈക്കോടതിയുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിധിക്ക് കേരളം സ്റ്റേ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഹൈക്കോടതി നടപടിയെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചു.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച്‌ 2013ല്‍ കുറ്റിയാടി പൊലീസ് സ്‌റ്റേഷനിലെ രണ്ടു കേസിലും 2014ല്‍ വളയം പൊലീസ് സ്‌റ്റേഷനില്‍ ഒരു കേസിലുമാണ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയിരുന്നത്. എന്നാല്‍ യുഎപിഎ അതോറിറ്റിയില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ അനുകൂല ഉത്തരവുകള്‍ പുറപ്പടുവിക്കുകയായിരുന്നു.

കേസില്‍ യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ വ്യക്തമാക്കി അന്വേഷണ സംഘം നല്‍കുന്ന റിപ്പോര്‍ട്ടില്‍ അതോറിറ്റി ഒരാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് 2008ലെ ചട്ടത്തിലെ വ്യവസ്ഥ. ഇതിന്മേല്‍ സര്‍ക്കാരും ഒരാഴ്ചക്കകം അനുകൂല തീരുമാനമെടുക്കേണ്ടതുണ്ട്. പക്ഷേ, രൂപേഷിന്റെ കേസില്‍ ഇത് ആറ് മാസംവരെ സമയം എടുത്തുവെന്ന് ചൂണ്ടിക്കാട്ടിയയായിരുന്നു ഹൈക്കോടതിയുടെ വിധി.

അതേസമയം, യുഎപിഎ ചുമത്തുന്നതിന് അനുമതി നല്‍കുന്ന 2008ലെ ചട്ടത്തിലെ 3, 4 വകുപ്പുകള്‍ പ്രകാരം അനുമതി എന്നത് നിര്‍ദേശക സ്വഭാവമുള്ളതു മാത്രമാണ്, അല്ലാതെ നിര്‍ബന്ധിത സ്വഭാവം ഉള്ളതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. യുഎപിഎ അതോറിറ്റി പുനഃസംഘടിപ്പിച്ച സമയമായതിനാലാണ് അനുമതി കൃത്യസമയത്ത് നല്‍കാന്‍ കഴിയാതിരുന്നത്. ഇത് ഭരണപരമായ കാരണങ്ങളാലാണ്. അല്ലാതെ രൂപേഷിന് എതിരായ കേസിലെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല യുഎപിഎ നിയമം ഹൈക്കോടതി റദ്ദാക്കിയതെന്നും സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here