തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ നടത്തിയ ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം നൽകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍വീസില്‍ ഇരിക്കുമ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ലെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു.
‘വിരമിച്ചുകഴിഞ്ഞ ഉദ്യോഗസ്ഥർക്കുള്ള ഒരു രോഗമാണ് വെളിപ്പെടുത്തൽ. അത് അവർ ചെയ്തെന്നേ ഉള്ളൂ. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ നമ്മൾ അഭിപ്രായം പറയേണ്ടതില്ല. എല്ലാം പൊലീസ് അന്വേഷിക്കട്ടെ. വെളിപ്പെടുത്തലിന്റെ കാലമല്ലേ. പുതിയ പുതിയ വെളിപ്പെടുത്തലുകൾ കാണും. നിങ്ങളതിന് പ്രാധാന്യം നൽകാതിരുന്നാൽ മതി. വെളിപ്പെടുത്തലുകളൊക്കെ താനെ പൊയ്‌ക്കോളും’.–കാനം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറിഞ്ഞോ അറിയാതെയോ പ്രതിയാണെന്ന് കരുതുന്നില്ലെന്നും കേസില്‍ തെളിവുകൾ വ്യാജമായി കെട്ടിച്ചമച്ചതാണെന്നുമായിരുന്നു യൂട്യൂബ് ചാനലിലൂടെ മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ. സംഭവം വിവാദമായതോടെ ഈ യൂട്യൂബ് വിഡിയോ പരിശോധിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.