കൽപ്പറ്റ: വയനാട്ടിൽ ഭീതി പരത്തി വീണ്ടും കടുവയുടെ ആക്രമണം. ബത്തേരിക്കടുത്ത് വാകേരിയിലെ ഏദൻവാലി എസ്റ്റേറ്റിലെ തൊഴിലാളിയുടെ വളർത്തുനായയെ കടുവ ആക്രമിച്ചുകൊന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
എസ്റ്റേറ്റിലെ നൂറുകണക്കിനു തൊഴിലാളികൾ ദിവസേന നടന്നുപോകുന്ന വഴിയരികിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. എസ്റ്റേറ്റിലെ തൊഴിലാളിയുടെ നായയെ കടിച്ചെടുത്ത് ചെടികൾക്കുള്ളിലേക്കു മറഞ്ഞ കടുവ, അവിടെവച്ചാണ് നായയെ കൊന്നത്. നായയുടെ ജഡം തൊഴിലാളികൾ പിന്നീട് കണ്ടെടുത്തിരുന്നു.
ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ വനംവകുപ്പ് അധികൃതരോട് സ്ഥിരമായി പരാതിപ്പെടുന്നതാണ്. ഈ പ്രദേശത്ത് മുൻപും കടുവയെ കണ്ടവരുണ്ട്. കടുവയെ പിടികൂടാനുള്ള നടപടി അടിയന്തരമായി കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.