മണിയാർ ഇടക്കുന്നിൽ യുവതി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കൈത്തണ്ട മുറിച്ച് കത്തിയും കേബിളുമായി ആത്മഹത്യക്കു ശ്രമിച്ച നിലയിൽ ഭർത്താവിനെ വീട്ടിൽ നിന്നു പൊലീസ് പിടികൂടി. മണിയാറിൽ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജു ഭവനിൽ മഞ്ജു(35)വാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അച്ചൻകോവിൽ സ്വദേശിയായ മണികണ്ഠനാണ് (38) കസ്റ്റഡിയിലായത്. കഴുത്തിൽ ഷാൾ മുറുക്കിക്കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മഞ്ജുവിന്റെ കുടുംബവീടിന് സമീപത്താണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്. ഇന്നലെ രാവിലെ മഞ്ജുവിന്റെ സഹോദരൻ പ്രമോദ് ഇവരുടെ വീട്ടിലെത്തി. മഞ്ജുവിനെ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ല. അകത്തേക്ക് നോക്കിയപ്പോൾ ഹാളിൽ കട്ടിലിൽ മഞ്ജു പുതച്ചുമൂടി കിടക്കുന്നതു കണ്ടു. തട്ടിവിളിച്ചിട്ടും പ്രതികരണം ഇല്ലായിരുന്നു. ഈ സമയം അടുക്കളയിൽ നിന്ന് ഇരുകൈകളുടെയും ഞരമ്പുകൾ ചെറുതായി മുറിച്ച നിലയിലും കഴുത്തിൽ വയർ കുരുക്കിട്ട നിലയിലും കയ്യിൽ കത്തിയുമായി മണികണ്ഠനെയും കണ്ടെത്തി.
പ്രമോദ് വിവരം അറിയിച്ചതിനെത്തുടർന്ന് ഉടൻ പൊലീസെത്തി മഞ്ജുവിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മണികണ്ഠനെ കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലാക്കി. പെയിന്റിങ് തൊഴിലാളിയായ മണികണ്ഠൻ മദ്യപിച്ചെത്തി ഭാര്യയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടും ഇവരുടെ വീട്ടിൽ ബഹളം കേട്ടിരുന്നതായി അടുത്തുള്ളവർ പറഞ്ഞു.
പുനലൂർ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയ മഞ്ജുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. വിവാഹം കഴിഞ്ഞ് 15 വർഷത്തോളമായ മഞ്ജുവും മണികണ്ഠനും വർഷങ്ങളായി മണിയാറിലാണ് വാടകയ്ക്ക് താമസിച്ചുവരുന്നത്. മക്കൾ: മിഥുൻ, മീനു.