ചെന്നൈ: മൂന്നരവയസുകാരിയെ ഫ്ലാറ്റിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ പൂനാംമല്ലിയിലെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ താമസിക്കുന്ന എ രവിയുടെ മകൾ വിൻസിയ അദിതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. ഫ്ലാറ്റിന്റെ മുൻവശത്തെ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ സുരക്ഷാ ജീവനക്കാർ കണ്ടെത്തുന്നത്. മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ മരണം സംഭവിച്ചിരുന്നു.
മൂന്നരവയസ്സുകാരി അഞ്ചാംനിലയിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് വീണ് മരിച്ചെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം, സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് പെണ്‍കുട്ടി ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് വീണതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് എ.രവി മുനിസിപ്പാലിറ്റിയിലെ റവന്യൂ അസിസ്റ്റന്റാണ്. തിങ്കളാഴ്ച രാവിലെ എട്ടുവയസ്സുള്ള മകനെ ഫുട്‌ബോള്‍ പരിശീലനത്തിന് കൊണ്ടുപോകാനായി ഇദ്ദേഹം ഫ്‌ളാറ്റില്‍നിന്ന് പോയിരുന്നു. രാവിലെ 6.15-ഓടെ കുട്ടിയുടെ അമ്മ സിന്ധിയ ഹെറിന്‍ പ്രഭാതസവാരിക്കായും ഫ്‌ളാറ്റില്‍നിന്നിറങ്ങി. ഈ സമയത്തെല്ലാം മൂന്നരവയസ്സുകാരി അദിതി ഉറങ്ങുകയായിരുന്നു.
പിന്നീട് ഉറക്കമുണര്‍ന്ന പെണ്‍കുട്ടി മാതാപിതാക്കളെ കാണാതിരുന്നതോടെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയിലേക്ക് വരികയായിരുന്നു. തുടര്‍ന്ന് ബാല്‍ക്കണിയിലെ കസേരയില്‍ കയറിയെന്നും ഇതിനിടെ താഴേക്ക് വീണെന്നുമാണ് പോലീസ് പറയുന്നത്.
മുറിയില്‍ ഉറങ്ങുകയായിരുന്ന മകള്‍ ബാല്‍ക്കണിയില്‍നിന്ന് വീണത് വീട്ടിലുള്ളവരാരും അറിഞ്ഞിരുന്നില്ല. മകള്‍ ഉറങ്ങുകയാണെന്നാണ് ഇവര്‍ കരുതിയിരുന്നത്. അപകടമുണ്ടായ വിവരമറിഞ്ഞതിന് പിന്നാലെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യം പരിശോധിച്ചതോടെയാണ് പെണ്‍കുട്ടി ബാല്‍ക്കണിയില്‍നിന്ന് വീണതാണെന്ന് വ്യക്തമായത്. അതേസമയം, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.