ദില്ലി: ബിജെപി നേതാവിന്റെ മതനിന്ദ പരാമർശത്തിൽ രാജ്യത്തെയാകെ പ്രതിക്കൂട്ടിൽ നിർത്തിയതിൽ കടുത്ത എതിർപ്പുയർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ചില വ്യക്തികളുടെ പ്രസ്താവന രാജ്യം ഭരിക്കുന്ന സർക്കാരിൻറെ നിലപാടല്ലെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വ്യക്തമാക്കി.
ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയുടെ ജനറൽ സെക്രട്ടേറിയേറ്റ് പുറത്തുവിട്ട പ്രസ്താവന തള്ളുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്തം ബച്ചി വ്യക്തമാക്കി. കേന്ദ്രസർക്കാർ എല്ലാ മതങ്ങളോടും ഉന്നതമായ ആദരവും ബഹുമാനവും വെച്ചുപുലർത്തുന്നതാണ്. ചില വ്യക്തികളാണ് മതങ്ങൾക്കെതിരെ വിമർശനം ഉയർത്തിയത്. അവരുടെ കാഴ്ചപ്പാടുകൾ ഒരു തരത്തിലും രാജ്യത്തിന്റെ കാഴ്ചപ്പാടുകളല്ല. ഇത്തരം പരാമർശം നടത്തിയവർക്കെതിരെ ഇതിനോടകം തന്നെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. നിക്ഷിപ്ത താത്പര്യത്തോടെയുള്ളതാണ് ഒഐസിയുടെ പ്രസ്താവന. സാമുദായികമായ കാഴ്ചപ്പാട് മാറ്റിവെച്ച് എല്ലാ മതങ്ങളോടും വിശ്വാസങ്ങളോടും ഇസ്ലാമിക് രാജ്യങ്ങളുടെ സംഘന ബഹുമാനം പുലർത്താൻ തയ്യാറാകണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.