ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ സ്ഥലം ഏറ്റെടുത്തു സുരക്ഷ വർധിപ്പിക്കാനുള്ള പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണിത്. സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി ചുറ്റുമതിൽ നിർമ്മിക്കും.
പ്രവേശന കവാടങ്ങൾ 4 എണ്ണമാക്കി ചുരുക്കണമെന്നും ഈ ഗോപുരങ്ങൾക്കു സമീപം അത്യാധുനിക സുരക്ഷാ ഉപകരണങ്ങളോടെ നിരീക്ഷണ ടവറുകൾ സ്ഥാപിക്കണമെന്നും കേന്ദ്ര നിർദേശമുണ്ട്.കോടതി നിർദേശത്തെത്തുടർന്നു 2008ൽ തെക്കേ നടയിൽ 100 മീറ്ററും മറ്റു ഭാഗങ്ങളിൽ 25 മീറ്ററും ഏറ്റെടുത്തിരുന്നു. 3 വർഷം മുൻപ് ബാക്കി സ്ഥലങ്ങളും ഏറ്റെടുക്കാൻ ഭരണസമിതി തീരുമാനിച്ചു.
ഏറ്റെടുക്കൽ നടപടിക്കായി കലക്ടർക്കു കത്തു നൽകിയെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ തടസ്സപ്പെട്ടു. പുതിയ കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 12നു ദേവസ്വം കമ്മിഷണർ, അഡ്‌മിനിസ്‌ട്രേറ്റർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നൽകി. ഇതോടെയാണു സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാൻ തീരുമാനമായത്.