23 വർഷം കുട്ടികളെ അക്ഷരം പഠിപ്പിച്ച അദ്ധ്യാപികയെ മറ്റൊരു സ്കൂളിലെ തൂപ്പുകാരിയായി നിയമിച്ച് വിദ്യാഭ്യാസ വകുപ്പ്

0

തിരുവനന്തപുരം: 23 വർഷം കുട്ടികളെ അക്ഷരം പഠിപ്പിച്ച അദ്ധ്യാപികയെ മറ്റൊരു സ്കൂളിലെ തൂപ്പുകാരിയായി നിയമിച്ച് വിദ്യാഭ്യാസ വകുപ്പ്. ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട 344 പേരില്‍ ഒരാളാണ് തിരുവനന്തപുരം ജില്ലയിലെ ഉഷാകുമാരി. ഒഴിവ് അനുസരിച്ച് ഇവരെ പാര്‍ട്ട് ടൈം/ഫുള്‍ ടൈം തൂപ്പുകാരായി നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

അമ്പൂരി കുന്നത്തുമല ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്നു ഉഷാകുമാരി. ഇപ്പോൾ പേരൂര്‍ക്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തൂപ്പുകാരിയായി നിയമനം കിട്ടിയത്. ആദിവാസി കൂട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അധ്യാപികയ്ക്കുള്ള ബഹുമതി നേടിയ ഉഷാകുമാരിയ്ക്ക്, തൂപ്പുകാരിയാവുന്നതിൽ വിഷമമില്ലെന്ന് പറയുന്നു. എന്നാൽ, ടീച്ചർ പുതിയ ജോലിക്കു പോവുന്നതിനോട് വീട്ടുകാർക്ക് താത്പര്യമില്ല.

‘രണ്ടു മാസം മുൻപുവരെ ഞാന്‍ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. ചോക്കും ഡസ്റ്ററുമായിരുന്നു, കൈയില്‍. ഇന്നിപ്പോള്‍ ചൂലെടുത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നു. തൂപ്പുകാരിയുടെ ജോലി വേണ്ടെന്നാണ് മക്കള്‍ പറഞ്ഞത്. എന്നാല്‍ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതാണ് എനിക്കിഷ്ടം. മുഴുവന്‍ പെന്‍ഷനും നല്‍കണമെന്നു മാത്രമാണ് സര്‍ക്കാരിനോട് എനിക്ക് അപേക്ഷിക്കാനുള്ളത്,’ ഉഷാകുമാരി പറഞ്ഞു.

അതേസമയം, ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയപ്പോള്‍, ജീവനക്കാരുടെ സമ്മതം വാങ്ങിയ ശേഷമാണ് പുതിയ നിയമനം നടത്തിയതെന്നാണ്, വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. ഒഴിവു വരുന്ന മുറയ്ക്ക് ശേഷിക്കുന്നവര്‍ക്കും നിയമനം നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here