കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച് ഓടിയ യുവാവിനെ കോളേജ് വിദ്യാർത്ഥിനിയായ മകൾ പിന്നാലെ പോയി പിടികൂടി

0

കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച് ഓടിയ യുവാവിനെ കോളേജ് വിദ്യാർത്ഥിനിയായ മകൾ പിന്നാലെ പോയി പിടികൂടി. തൃശ്ശൂർ അന്തിക്കാട് പടിയം കുട്ടാല വീട്ടിൽ നിനേഷ് (24) ആണ് വീട്ടമ്മയെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുറമറ്റം കമ്പനിമല പഴയില്ലത്ത് മലയിൽ വീട്ടിൽ രാധാകൃഷ്ണൻ നായരുടെ വീട്ടിൽ സാധനങ്ങൾ വിൽക്കുന്ന എക്സിക്യുട്ടീവാണെന്ന് പറഞ്ഞാണ് ചെന്നത്.

പുറമറ്റം കവലയിൽ വ്യാപാരിയായ രാധാകൃഷ്ണൻ നായർ വീട്ടിലില്ലായിരുന്നു. ഭാര്യ ശ്യാമള ഒന്നും വേണ്ടെന്ന് പറഞ്ഞ് തിരികെ നടക്കുമ്പോൾ നിനേഷ് പിന്നിൽനിന്ന് ആക്രമിച്ചു. ഇവർ വീണുപോയി. ഒച്ചയും ബഹളവും കേട്ട് വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന മകൾ അഞ്ജന ആർ.നായർ ബഹളംകേട്ട് ഇറങ്ങിവന്നപ്പോൾ അക്രമി ഓടി. അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചശേഷം അഞ്ജന അക്രമിപോയ വഴിയെ ഓടി. പോസ്റ്റ് ഓഫീസ് ആർ.ഡി.കളക്ഷൻ ഏജന്റായ സ്ത്രീ സ്‌കൂട്ടറിൽ വന്നപ്പോൾ അതിൽ കയറി പിന്നാലെ പാഞ്ഞു.

പുറമറ്റം കവലയിൽവെച്ച് അക്രമിയെ കാണുകയും കെ.എസ്.എഫ്.ഇ.യുടെ മുന്നിൽനിന്ന് ആളെക്കൂട്ടി ഇയാളെ പിടികൂടി. അഞ്ജന ഇയാളുടെ കരണത്തിന് രണ്ട് അടിയും കൊടുത്തു. അപ്പോഴാണ് അടുത്ത വീടായ മീഞ്ചപ്പാട്ടും ഇയാൾ ഇതേരീതിയിൽ പെരുമാറിയെന്ന് അറിഞ്ഞത്. അവിടത്തെ പെൺകുട്ടിയും എത്തി ഇയാളെ അടിച്ചു. അക്രമിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്വമേധയാ കേസും എടുത്തു. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് വിദ്യാർത്ഥിനിയായ അഞ്ജനയെ പൗരസമിതി അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here