പാലക്കാട്ടെ അനസിന്റെ മരണം കൊലപാതകം തന്നെ; യുവാവിന്റെ മരണകാരണം തലയ്ക്കടിയേറ്റത്; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

0

പാലക്കാട്: പാലക്കാട്ടെ യുവാവിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിൽ നിന്ന് രക്തസ്രാവമുണ്ടായി. മര്‍ദ്ദനത്തില്‍ കാലിനും പരുക്കുണ്ടെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

പാലക്കാട് നഗരത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പൊലീസ് ഉദ്യോഗസ്ഥനും സഹോദരനും ചേർന്നാണ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നത്. പൊലീസ് ഉദ്യോഗസ്ഥനായ റഫീക്കിനൊപ്പം എത്തിയ നരികുത്തി സ്വദേശി ഫിറോസ് അനസിനെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചു. യുവാവിന്‍റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റഫീക്കിനെ കൂടി കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാലക്കാട് വിക്ടോറിയ കോളേജ് ലേഡീസ് ഹോസ്റ്റലിന് സമീപത്ത് മാനസിക വെല്ലുവിളി നേരിടുന്ന അനസും സഹോദരങ്ങളായ ഫിറോസും റഫീഖും തമ്മിൽ തർക്കം ഉണ്ടായി. പിന്നീട് വിക്ടോറിയ കോളേജിന് മുന്നിലേക്ക് പൊലീസ് ഉദ്യോഗസ്ഥനായ റഫീക്കും ഫിറോസും ബൈക്കിലെത്തുകയും ബൈക്കിന്‍റെ പിറകിലിരുന്ന ഫിറോസ് ബാറ്റ് കൊണ്ട് അനസിനെ രണ്ട് വട്ടം അടിക്കുകയുമായിരുന്നു. രണ്ടാമതെ അടി അനസിന്‍റെ തലയ്ക്കാണ് കൊണ്ടത്. അടി കൊണ്ടയുടൻ അനസ് നിലത്ത് വീണു. പരിക്കേറ്റ അനസിനെ റഫീക്കും ഫിറോസും ചേര്‍ന്നാണ് ഓട്ടോറിക്ഷയിൽ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചത്. പക്ഷേ രാത്രിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു.

വാഹനാപകടത്തിൽ പരിക്കേറ്റു എന്ന് പറഞ്ഞാണ് അനസിനെ ഫിറോസ് ആശുപത്രിയിലാക്കിയത്. എന്നാൽ പരിക്ക് കണ്ട് സംശയം തോന്നിയ പൊലീസ് ഫിറോസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്ത് വന്നത്. കസ്റ്റഡിയിലുള്ള ഫിറോസ് അനസിനെ മർദ്ദിച്ചതായി മൊഴി നൽകിയിട്ടുണ്ട്. അബദ്ധത്തിൽ തലയ്ക്കടിയേറ്റു എന്നാണ് ഫിറോസിന്‍റെ മൊഴി. ഫിറോസ് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അനസിന്‍റെ മൃതദേഹം ഉടന്‍ ബന്ധുക്കൾക്ക് വിട്ട് നല്കും.

LEAVE A REPLY

Please enter your comment!
Please enter your name here