സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തെളിവുകള്‍ പൂര്‍ണമായും പുറത്തുവരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമില്ലാത്ത അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എംപി

0

 
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തെളിവുകള്‍ പൂര്‍ണമായും പുറത്തുവരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമില്ലാത്ത അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എംപി. ജുഡീഷ്യല്‍ അന്വേഷണമോ,  സിബിഐ അന്വേഷണമോ വേണം. രണ്ടായാലും ഹൈക്കോടതിയുടെ മേല്‍നോട്ടം ഉണ്ടായിരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. 

അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിണറായി വിജയൻ മാറിനില്‍ക്കണം. അതില്‍ വിട്ടുവീഴ്ചയ്ക്ക് യുഡിഎഫ് തയ്യാറല്ല. പിണറായി വിജയന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബവും സംശയനിഴലിലാണ്. എന്തുകൊണ്ട് അദ്ദേഹം മാധ്യമങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നു.

എന്തുകൊണ്ട് കെ കരുണാകരന് എതിരായ ആരോപണം വന്നപ്പോളും ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോഴും രണ്ടുപേരും മാധ്യമങ്ങളോട് നിരപരാധിത്വം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിണറായി വിജയന്‍ ഒളിച്ചു കളിക്കുകയാണ്.  അദ്ദേഹം ആരെയോ ഭയപ്പെടുകയാണ്. 
മുമ്പ് സോളാര്‍ കേസില്‍ കുറ്റം ആരോപിക്കപ്പെട്ട വ്യക്തി അന്നത്തെ മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ അത് ശരിവെച്ചവരാണ് ഇടതുമുന്നണിയും ഇന്നത്തെ മുഖ്യമന്ത്രിയും. ഇത് 164 പ്രകാരം സ്ത്രീ നല്‍കിയ സ്റ്റേറ്റ്‌മെന്റാണ്. ഇത് കോടതിയില്‍ ഒരിക്കലും മാറ്റിപ്പറയാന്‍ പറ്റില്ല. 
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട് മടിശ്ശീലയില്‍ കനമില്ലെങ്കില്‍ വഴിയില്‍ കള്ളനെ പേടിക്കേണ്ടെന്ന്. ഇവിടെ ബിരിയാണി ചെമ്പിലാണ് കള്ളന്‍. ആ ചെമ്പില്‍ നിന്നാണ് പുറത്തു കൊണ്ടുവരേണ്ടതെന്ന് കെ മുരളീധരന്‍ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here