ന്യൂഡൽഹി ∙ കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കു മുഖ്യമന്ത്രി പിണറായി വിജയൻ യാത്രചെയ്ത ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച സമയത്ത് വിമാനത്തിന്റെ വാതിൽ തുറന്നിരുന്നുവെന്ന് റിപ്പോർട്ട്. വിമാനം പറത്തിയ പൈലറ്റ് ഇൻഡിഗോ അധികൃതർക്കു കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
വാതിൽ തുറന്നിരുന്നുവെന്ന് വ്യക്തമായതോടെ, പ്രവർത്തകർ മുദ്രാവാക്യം വിളിച്ച കുറ്റത്തിന്റെ കാഠിന്യം കുറയുമെന്നാണു സൂചന. വാതിൽ തുറന്ന ശേഷം യാത്രക്കാർ അപമര്യാദയായി പെരുമാറിയാൽ വിമാനവുമായി ബന്ധപ്പെട്ട നിയമങ്ങളല്ല, പകരം വിമാനത്താവളത്തിലെ നടപടികളാണു ബാധകമാവുക. വിമാനത്തിന്റെ പിന്നിലെ വാതിലിനു തൊട്ടടുത്താണു മുഖ്യമന്ത്രി ഇരുന്നത്. പ്രവർത്തകരുടെ പ്രതിഷേധം ഏതാനും സെക്കൻഡുകൾ മാത്രമാണുണ്ടായിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിമാനം നിലത്തിറക്കിയതിനു പിന്നാലെ സീറ്റ് ബെൽറ്റ് ഊരാൻ അനുവദിച്ചുള്ള സന്ദേശം നൽകി. പിന്നാലെ വാതിൽ തുറക്കാൻ കാബിൻ ക്രൂവിനു നിർദേശം നൽകി. വാതിൽ തുറന്ന ശേഷമായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം വിളി. ഇവരെ ശാന്തരാക്കാൻ കാബിൻ ക്രൂ ശ്രമിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
പ്രതിഷേധം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നോ എന്ന കാര്യം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതായി സൂചനയില്ലെന്ന് ഇൻഡിഗോ വൃത്തങ്ങൾ പറഞ്ഞു. വലിയ വാർത്താപ്രാധാന്യം നേടിയ വിഷയം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് ഇൻഡിഗോയുടെ പ്രതീക്ഷ. ചട്ടം നോക്കുകയാണെങ്കിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകരേക്കാൾ അവരെ തള്ളി താഴെയിട്ട എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയതെന്ന് ഇൻഡിഗോ വൃത്തങ്ങൾ പറഞ്ഞു