അമ്പലപ്പുഴ കരൂരില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍

0

അമ്പലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍. പുറക്കാട്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡ്‌ ശ്യാംനിവാസില്‍ രമ (65) മരിച്ച കേസിലാണ്‌ ഭര്‍ത്താവ്‌ ശശിയെ അമ്പലപ്പുഴ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ചൊവ്വാഴ്‌ച രാവിലെയാണ്‌ രമയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പിന്നീട്‌ മെഡിക്കല്‍ കോളജാശുപത്രിയില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ തലയില്‍ നാലും ശരീരത്തില്‍ മൂന്നും മുറിവ്‌ ഉണ്ടായിരുന്നെന്നും ഇതാണ്‌ മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. അസ്വഭാവിക മരണത്തിനാണ്‌ ആദ്യം കേസെടുത്തത്‌. പിന്നീട്‌ മകന്‍ ശരത്‌ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ്‌ ശശിയെ കസ്‌റ്റഡിയിലെടുത്തത്‌. താനല്ല രമയെ കൊലപ്പെടുത്തിയതെന്നും മകന്‍ ശരത്തായിരിക്കാമെന്നുമാണ്‌ ശശി പോലീസിനോട്‌ മൊഴി നല്‍കിയത്‌. മരണസമയത്ത്‌ ശരത്‌ ചേര്‍ത്തലയില്‍ എം.ബി.എ പരീക്ഷക്ക്‌ പോയിരുന്നുവെന്ന്‌ പിന്നീട്‌ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ശശി കുറ്റം സമ്മതിക്കാതെ വന്നതോടെ വീണ്ടും ബന്ധുക്കളെയും അയല്‍വാസികളെയും ചോദ്യം ചെയ്‌തു. രമയുടെ സഹോദരി മരണദിവസം രാവിലെ രമയുടെ ഫോണിലേക്ക്‌ വിളിച്ചപ്പോള്‍ 10 സെക്കന്‍ഡോളം സംസാരിക്കുകയും പിന്നീട്‌ പ്രതികരണം നിലയ്‌ക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ ഇവര്‍ ശശിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ രമ മരിച്ചുവെന്നായിരുന്നു ശശിയുടെ മറുപടി.
കസ്‌റ്റഡിയിലായിരുന്ന ശശി മരണം സംബന്ധിച്ച്‌ പല മൊഴികളാണ്‌ നല്‍കിയത്‌. ഇതോടെ കേസ്‌ തെളിയിക്കാന്‍ പോലീസ്‌ സംഭവം പുന:സൃഷ്‌ടിച്ചു. ഫോറന്‍സിക്‌ സര്‍ജന്‍ ഡോ. സ്‌നേഹല്‍ അശോകിന്റെ സാന്നിധ്യത്തില്‍ സംഭവം നടന്ന വീട്ടില്‍ പ്രത്യേക പരിശോധനയും നടന്നു. പാര്‍ക്കിന്‍സണ്‍, ആസ്‌തമ രോഗങ്ങളുണ്ടായിരുന്ന രമയുടെ മരണ കാരണം ആയുധംകൊണ്ടുള്ള ആക്രമണമല്ലെന്നും കൈ കൊണ്ടുള്ള ഇടിയാെണന്നും തെളിഞ്ഞു.
രമയും മകന്‍ ശരത്തും ശശിയുമായി പിണങ്ങി കഴിയുകയായിരുന്നു. മറ്റൊരു മുറിയില്‍ തനിച്ചാണ്‌ ശശി കഴിഞ്ഞിരുന്നത്‌. പല തവണ രമയെ ശശി ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. രമയെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ്‌ ജീവനക്കാരെയും ചോദ്യം ചെയ്‌തിരുന്നു. ശശിയെ കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here