ഇരിട്ടി: ഇരിട്ടിയിൽ ഭൂമിക്ക് വിള്ളൽ കണ്ടെത്തി. ബ്ബാർക്കടവ് എരുമത്തടത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള ഭൂമിക്കാണ് പെട്ടെന്ന് വിള്ളൽ വീണത്. ചൊവ്വാഴ്ച രാവിലെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ഉടൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വൈകുണ്ഠൻ ബന്ധപ്പെട്ട വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
ഇരിട്ടി പൊലീസും ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പത്ത് മീറ്ററോളം നീളത്തിൽ രണ്ട് ഭാഗങ്ങളിലായാണ് വിള്ളൽ രൂപപ്പെട്ടത്. മുമ്പ് ഈ സ്ഥലം താഴ്ന്ന പ്രദേശമായിരുന്നു. ഇവിടെ മണ്ണിട്ട് ഉയർത്തുകയായിരുന്നു. മഴ പെയ്തപ്പോൾ മണ്ണിൽ വെള്ളമിറങ്ങി വിള്ളൽ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇതുസംബന്ധിച്ച് ആശങ്ക വേണ്ടെന്ന് തഹസിൽദാർ സി.വി. പ്രകാശൻ പറഞ്ഞു. കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാവുകയാണെങ്കിൽ വേണ്ട മുൻകരുതൽ സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ്കുമാർ പറഞ്ഞു. ഇപ്പോഴുണ്ടായ വിള്ളൽ ഡ്രൈവിങ് ടെസ്റ്റിനെ ബാധിക്കില്ല.